ന്യൂഡൽഹി : ഗുരുഗ്രാമിലെ പൊതു സ്ഥലത്തെ നിസ്ക്കാരത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി .ദിവസങ്ങളായി നിലനിൽക്കുന്ന പ്രതിഷേധം വകവയ്‌ക്കാതെ ഗുരുഗ്രാമിലെ സെക്ടർ 12 A യിലാണ് നിസ്ക്കരിക്കാനായി ആളുകൾ എത്തിയത് . എന്നാൽ ഇത് തടഞ്ഞ നാട്ടുകാർ സ്ഥലത്ത് വോളിബോൾ കോർട്ട് നിർമ്മിക്കാൻ പോകുകയാണെന്നും , നിസ്ക്കാരം അനുവദിക്കില്ലെന്നും ഉറപ്പിച്ച് പറയുകയായിരുന്നു .
ഗുരുഗ്രാമിലെ 8 പൊതുസ്ഥലങ്ങളിൽ നിസ്‌കാരം നടത്താൻ നേരത്തേ ജില്ലാ ഭരണകൂടം അനുവാദം നൽകിയിരുന്നു. എന്നാൽ പിന്നീട് പ്രാദേശിക ഹിന്ദു വിശ്വാസികളുടെയും, സംഘടനകളുടെയും പ്രതിഷേധത്തെത്തുടർന്ന് ഇത് പിൻവലിച്ചിരുന്നു . പള്ളികളിലും തിരഞ്ഞെടുത്ത സ്ഥലങ്ങളിലും മാത്രമേ ഇനി നിസ്‌കരിക്കാൻ കഴിയൂ . ഹിന്ദു-മുസ്‌ലിം സമുദായങ്ങൾക്കിടയിൽ സാമൂഹിക സൗഹാർദ്ദവും സാഹോദര്യവും നിലനിർത്തുക എന്നത് ജില്ലാ ഭരണകൂടത്തിന്റെ മുൻഗണനയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ തീരുമാനം
ഇതിനു പിന്നാലെയാണ് സെക്ടർ 12 A യിൽ നിസ്ക്കരിക്കാനായി ആളുകൾ എത്തിയത് . പ്രദേശവാസികൾ പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ നിസ്ക്കരിക്കാനെത്തിയവർ പിൻവലിഞ്ഞു . നേരത്തെ പലതവണ, ഗുരുഗ്രാം നിവാസികൾ പൊതു മൈതാനത്ത് നിസ്ക്കാരത്തിനെതിരെ പരാതിപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. .
Comments