ഇംഫാൽ: മണിപ്പൂരിലെ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കമാൻഡിംഗ് ഓഫീസറും കുടുംബവും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. 46 അസം റൈഫിൾസ് കമാൻഡിംഗ് ഓഫീസർ കേണൽ വിപ്ലവ് ത്രിപാഠിയും കുടുംബവുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഞ്ച് സൈനികർ വീരമൃത്യുവരിച്ചു. മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരൻ സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വാഹന വ്യൂഹത്തിന് നേരെ കുഴിബോംബ് ആക്രമണമായിരുന്നു ഉണ്ടായത്. ത്രിപാഠിയും ഭാര്യയും കുഞ്ഞും സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകർക്കായി സൈന്യം പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ കൂടുതൽ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീകരാക്രമണമുണ്ടായത്. ഒരു ജവാന്റെ നില ഗുരുതരമാണ്.
പീപ്പിൾസ് ലിബറേഷൻ ആർമി ആണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന. കഴിഞ്ഞ ദിവസം അസം റൈഫിൾസിന്റെ നേതൃത്വത്തിൽ ഇന്ത്യ- മ്യാന്മർ അതിർത്തിയിൽ വലിയ സ്‌ഫോടക ശേഖരം പിടികൂടിയിരുന്നു. 200 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കളാണ് ഭീകരരിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ മൂന്ന് ഭീകരരെയാണ് അറസ്റ്റ് ചെയ്യുന്നത്. ഇതിന് പകരമായി നടത്തിയ പ്രത്യാക്രമണമാണിതെന്നാണ് സൂചന.
സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു. ഇത്തരം പ്രവണതകൾക്കെതിരെ മിണ്ടാതിരിക്കാനാകില്ല. ആക്രമണം നടത്തുന്നവരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നിൽകൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Comments