കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ കല്യാണവീട്ടിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. കല്യാണ വീട്ടിലേക്ക് ഭക്ഷണം വിതരണം ചെയ്ത മൂന്ന് കടകൾ അടച്ചുപൂട്ടി. ഇന്ന് രാത്രിയിൽ തന്നെ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ ഡിഎംഒ നിർദ്ദേശം നൽകുകയും ചെയ്തു. സംഭവ സ്ഥലത്ത് നാളെയും പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ചങ്ങളം കണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യാമിനാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. വിവാഹവീട്ടിൽ കൊണ്ടുവന്ന ചിക്കൻ റോളിൽ നിന്ന് വിഷബാധയേറ്റെന്നാണ് സംശയം. ഭക്ഷ്യവിഷബാധയേറ്റ് വിവാഹത്തിൽ പങ്കെടുത്ത പത്ത് പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇവരുടെ ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
ഈ മാസം 11 ന് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർ ഇന്നലെയാണ് അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയത്. ഇക്കൂട്ടത്തിലുണ്ടായിരുന്ന യാമിനെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് സ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Comments