തിരുവനന്തപുരം: ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയെ അവഹേളിക്കുന്ന കാർട്ടൂണിന് പുരസ്‌കാരം നൽകിയ ലളിതകലാ അക്കാദമിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുവമോർച്ച. അക്കാദമി ആസ്ഥാനത്തേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യവിരുദ്ധ പ്രവർത്തനം അവസാനിപ്പിക്കണമെന്നും ലളിതകലാ അക്കാദമിയിൽ നടക്കുന്നത് രാജ്യത്തിനെതിരായ സാംസ്‌കാരിക തീവ്രവാദം ആണെന്നും ഇത് അനുവദിക്കില്ലെന്നും യുവമോർച്ച പറഞ്ഞു.
സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിഷേധമുയർന്നിട്ടും അവാർഡ് മരവിപ്പിക്കാൻ അക്കാദമി ഇതുവരെ തയ്യാറായിട്ടില്ലെന്ന് പ്രഫുൽ കൃഷ്ണൻ ചൂണ്ടിക്കാട്ടി. ആവിഷ്‌കാരസ്വാതന്ത്ര്യം രാജ്യദ്രോഹത്തിനുളള ലൈസൻസ് അല്ലെന്ന് ലളിതകലാ അക്കാദമി മനസിലാക്കണം. അവാർഡ് മരവിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം കേരളത്തിലെങ്ങും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സിപിഎമ്മിന് വേണ്ടി വിടുപണി ചെയ്യുന്നവരാണ് അക്കാദമിയുടെ താക്കോൽ സ്ഥാനങ്ങളിൽ. ഭാരതത്തെ ലോകരാജ്യങ്ങൾക്ക് മുൻപിൽ വികലമായി ചിത്രീകരിക്കുകയും ഭാരതത്തിന്റെ പ്രധാനമന്ത്രിയെ മോശക്കാരനാക്കാനും ഗൂഢലക്ഷ്യമിട്ടിട്ടുളള കാർട്ടൂണിന് പുരസ്‌കാരം നൽകിയതിലൂടെ ഇതാണ് വ്യക്തമാകുന്നത്.
കൊറോണക്കാലത്ത് ലോകത്തിന്റെ ശവപ്പറമ്പായി ഭാരതം മാറുമെന്ന് പ്രവചിച്ചവർക്ക് മറുപടി നൽകിയാണ് ലോകത്തിന്റെ ഫാർമസിയായി ഭാരതം മാറിയത്. ലോകനേതാക്കൾ മുഴുവൻ ഭാരതത്തിന്റെ കൊറോണ പ്രതിരോധത്തെ പ്രകീർത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയ്‌ക്കാണ് ടൈയും സ്യൂട്ടും അണിഞ്ഞ മറ്റ് രാജ്യങ്ങൾക്കൊപ്പം പശുവിന്റെ ചിത്രം വരച്ച് ഭാരതത്തെ കാർട്ടൂണിസ്റ്റ് അടയാളപ്പെടുത്തിയതെന്നും പ്രഫുൽ കൃഷ്ണൻ ചൂണ്ടിക്കാട്ടി. അക്കാദമിയുടെ ഓണറബിൾ മെൻഷൻ പുരസ്‌കാരമാണ് കാർട്ടൂണിന് ലഭിച്ചത്.
Comments