ന്യൂഡൽഹി: സൽമാൻ ഖുർഷിദിന്റെ ബുക്ക് വിവാദമായതിന് പിന്നാലെ നടക്കുന്ന ഹിന്ദുത്വ ചർച്ചകളിൽ നിന്ന് കോൺഗ്രസ് അകലം പാലിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി. ഇത്തരം ചർച്ചകളിൽ പങ്കെടുക്കുന്നത് കോൺഗ്രസിന്റെ അന്തസത്തയിൽ നിന്നുള്ള വ്യതിചലനമാണെന്നും തിവാരി പറയുന്നു. വിഷയത്തിൽ രാഹുൽ ഗാന്ധിയും അഭിപ്രായപ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു മനീഷ് തിവാരി വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞത്. കോൺഗ്രസ് അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചുള്ള സഞ്ചാരം നിർത്തണം. നേരത്തെ ചില കോൺഗ്രസ് നേതാക്കൾ മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചിട്ടുള്ളതാണെന്നും, അത് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നുമാണ് മനീഷ് തിവാരി ചൂണ്ടിക്കാണിക്കുന്നത്.
‘ പുരോഗമനവാദത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന ആളുകളായിരിക്കണം കോൺഗ്രസിൽ ഉണ്ടാകേണ്ടത്. നിങ്ങൾക്ക് നിങ്ങളുടെ മതത്തേയും രാഷ്‌ട്രീയത്തിൽ ഇടകലർത്തണമെന്നുണ്ടെങ്കിൽ നിങ്ങൾ വലതുപക്ഷ പാർട്ടികളിലേക്ക് മാറണം, അവർ കോൺഗ്രസിൽ അല്ല ഉണ്ടാകേണ്ടത്. ഹിന്ദുമതത്തിന്മേലും ഹിന്ദുത്വത്തിലും കോൺഗ്രസുകാർ ചർച്ച നടത്തുമ്പോൾ അവർ അടിസ്ഥാനമായി മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. എന്റെ മതവിശ്വാസം അടിസ്ഥാനമാക്കിയായിരിക്കണം എന്റെ രാഷ്‌ട്രീയം എന്ന് വന്നാൽ നിങ്ങൾ ഭൂരിപക്ഷ രാഷ്‌ട്രീയ പാർട്ടിയിലേക്കോ, ന്യൂനപക്ഷ രാഷ്‌ട്രീയ പാർട്ടിയിലേക്കോ മാറണം. ഞാൻ കോൺഗ്രസുകാരനാണ്, മതം എന്നത് വ്യക്തിയുടെ സ്വകാര്യതയാണെന്ന നെഹ്‌റുവിന്റെ വിശ്വാസമാണ് ഞാൻ പിന്തുടരുന്നത്. എല്ലാവർക്കും വിശ്വസിക്കാനും, ആരാധിക്കാനും, അവരുടെ സ്വകാര്യ ജീവിതത്തിൽ ആ പാത പിന്തുടരാനുമുള്ള അവകാശങ്ങൾ ഉണ്ട്. എന്നാൽ പൊതു ഇടത്തേക്ക് വരുമ്പോൾ വിശ്വാസവും രാഷ്‌ട്രീയവും രണ്ടായിരിക്കണം. ഞാൻ ഒരു ഹിന്ദുവാണ്. എന്റെ ദൈവത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു. എന്നാൽ അത് എന്റെ രാഷ്‌ട്രീയമല്ലെന്നും’ മനീഷ് തിവാരി ട്വീറ്റ് ചെയ്തു.
‘ സൺറൈസ് ഓവർ ഇന്ത്യ: നാഷൻഹുഡ് ഇൻ അവർ ടൈംസ്’ എന്ന പുസ്തകത്തിൽ സൽമാൻ ഖുർഷിദ് ഹിന്ദുത്വത്തെ ഭീകരസംഘടനകളായ ഐഎസ്‌ഐഎസുമായും ബോക്കോഹറാമുമായും താരതമ്യം ചെയ്തിരുന്നു. സംഭവത്തിൽ സൽമാൻ ഖുർഷിദിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ഖുർഷിദിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ നടക്കുന്ന സംവാദത്തെ വിമർശിച്ച് മനീഷ് തിവാരി രംഗത്തെത്തിയത്.















