കൊച്ചി: ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിനായി ഹലാൽ ശർക്കര ഉപയോഗിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരണം സമർപ്പിച്ചു.
2020-21 കാലഘട്ടത്തിലെ ശർക്കരയാണ് അപ്പം-അരവണ നിർമാണത്തിനായി നിലവിൽ ഉപയോഗിക്കുന്നതെന്നും 2019 -20 വർഷം 3 ലക്ഷം കിലോ ശർക്കര ഉപയോഗിക്കാൻ സാധിച്ചിരുന്നില്ലെന്നും ഇതാണ് ലേലം ചെയ്തതെന്നും സർക്കാർ മറുപടിയിൽ പറയുന്നു.
ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷമാണ് സന്നിധാനത്തേക്ക് സാധനങ്ങൾ അയയ്‌ക്കുന്നത്. പമ്പയിലെയും സന്നിധാനത്തെയും ലബോറട്ടറികളിൽ പരിശോധിച്ച് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലും പരിശോധന നടക്കുന്നുണ്ടെന്ന് മറുപടിയിൽ പറയുന്നു. ഹർജി ഹൈക്കോടതി തിങ്കളാഴ്‌ച്ച പരിഗണിക്കാനായി മാറ്റി.
കഴിഞ്ഞ ദിവസമാണ് പ്രസാദ നിർമാണത്തിന് ഉപയോഗിച്ചത് ഹലാൽ മുദ്രയുളള ശർക്കരയാണെന്ന് വ്യക്തമായത്. ബാക്കി വന്ന ശർക്കര ചാക്കുകൾ മാറ്റുന്നതിനിടയിലാണ് ചാക്കിന് മുകളിലെ ഹലാൽ അടയാളം ശ്രദ്ധയിൽപെട്ടത്. ഭക്തരുടെ വലിയ പ്രതിഷേധത്തിനാണ് ഇത് വഴിവെച്ചത്.
അറബ് രാജ്യങ്ങളിൽ അടക്കം കയറ്റുമതി ചെയ്യുന്നതുകൊണ്ടാണ് ചാക്കുകളിൽ ഹലാൽ മുദ്ര ഉണ്ടായതെന്നായിരുന്നു ദേവസ്വം ബോർഡ് ഇന്നലെ വാക്കാൽ നൽകിയ വിശദീകരണം. ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്‌ജെആർ കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയത്. ഇതര മതസ്ഥരുടെ മുദ്രപതിപ്പിച്ച ആഹാരസാധനങ്ങൾ ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്ന കീഴ് വഴക്കമാണ് ദേവസ്വം ബോർഡ് ലംഘിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Comments