കോഴിക്കോട്: കേരളത്തിൽ നിന്നും തിരുപ്പതിയിലേക്ക് പോയി മടങ്ങി വരികയായിരുന്ന സംഘം വഴിയിൽ കുടുങ്ങി. കനത്തെ മഴയെ തുടർന്നുണ്ടായ പ്രളയം മൂലം ഇവർ സഞ്ചരിച്ചിരുന്ന ബസ് വഴിതിരിച്ച് വിടുകയും വഴിയിൽ കുടുങ്ങുകയുമായിരുന്നു. ആന്ധ്രയിലെ ചിറ്റൂരിലുള്ള പോതുകാനുമ ഗ്രാമത്തിലാണ് സംഘം കുടുങ്ങിയത്.
കോഴിക്കോട്ടുകാരായ 45 പേരാണ് സംഘത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് സംഘം യാത്ര തിരിച്ചിരുന്നു. തമിഴ്‌നാട് സർക്കാർ ബസിലാണ് ഇവർ സഞ്ചരിച്ചത്. ദേശീയ പാതയ്‌ക്ക് സമീപം വെള്ളം ഉയർന്നതിനെ തുടർന്ന് ഇവർ സഞ്ചരിച്ച ബസ് ഊടുവഴികളിലൂടെ തിരിച്ച് വിടുകയായിരുന്നു. തുടർന്ന് എട്ടര മണിക്കൂറാണ് വഴിയിൽ കിടന്നത്. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.
നവംബർ 16നാണ് 45 പേരുടെ സംഘം തിരുപ്പതിയിലേക്ക് തീർത്ഥാടനയാത്ര ആരംഭിച്ചത്. എന്നാൽ മടങ്ങി വരുന്നതിനിടെ മഴ ശക്തമാകുകയും വെള്ളപ്പൊക്കമുണ്ടാകുകയുമായിരുന്നു. ആന്ധ്രയിൽ മഴ രൂക്ഷമായതോടെ വെങ്കിടേശ്വര ക്ഷേത്രവും വെള്ളത്തിലായി. തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതർ പുണ്യമലകളിൽ കുടുങ്ങിപ്പോയ തീർത്ഥാടകർക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Comments