വേദനരഹിതമായ മരണത്തിനായി വിശ്വാസികൾ സ്‌നാനം ചെയ്യാനെത്തുന്ന ഇടം.. സമുദ്രനിരപ്പിൽ നിന്നും 10,000ത്തിലധികം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന യുമനാദേവിയുടെ ഉത്ഭവ സ്ഥാനം. ഹിമാലയത്തിലെ ചതുർധാമങ്ങളിലൊന്നായ യമുനോത്രി..
സൂര്യദേവന്റെ പുത്രിയും യമന്റെ സഹോദരിയും ഭഗവാൻ ശ്രീകൃഷ്ണന്റെ പ്രിയ സഖിയുമായ യമുനാ ദേവീ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് കുടിക്കൊള്ളുന്നത്. ഇവിടെ സഹോദരൻ യമദേവനെയും ഭക്തർ ആരാധിക്കുന്നുണ്ട്. ഗർവാൾ ഹിമാലയത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രം 3,200ലധികം മീറ്റർ ഉയരത്തിലാണുള്ളത്. ബന്ദർപൂഞ്ച് പർവതത്തിൽ പിറവിയെടുക്കുന്ന യമുനോത്രി ഭാരതത്തിലെ ഏറ്റവുമധികം തീർത്ഥാടകർ എത്തുന്ന സ്ഥലം കൂടിയാണ്.
ഭാരതത്തിലെ നദികളിൽ പ്രഥമ പ്രധാന സ്ഥാനമുള്ള ഗംഗയ്‌ക്ക് ശേഷം അടുത്ത സ്ഥാനമലങ്കരിക്കുന്നത് യമുനയാണ്. ഗംഗാനദിയുടെ പോഷക നദിയാണ് യമുനാ. കാളിന്ദീയെന്നും പേരിട്ട് വിളിക്കുന്ന യമുന ശാന്ത സ്വരൂപിണിയാണ്. ഗംഗയെ പോലെ തുള്ളിച്ചാടിയുള്ള ഒഴുക്ക് യമുനാ നദിക്കില്ല.
യമുനാ നദിയുടെ ഉത്ഭവസ്ഥാനമായ യമുനോത്രിയിൽ ജയ്പൂർറാണിയായ ഗുലേരിയയാണ് 19-ാം നൂറ്റാണ്ടിൽ ക്ഷേത്രം പുതുക്കി നിർമിച്ചത്. ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം നൂറ്റാണ്ടുകൾക്ക് മുമ്പ് അമർസിംഗ് ഥാപ്പയാണ് ക്ഷേത്രം നിർമിച്ചതെന്ന് കരുതപ്പെടുന്നു. വളരെ വിശിഷ്ഠമായ ഈ ക്ഷേത്രത്തിൽ ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത് കറുത്ത മാർബിൾ പ്രതിമയിലാണെന്ന പ്രത്യേകതയുമുണ്ട്.
ഉത്തരകാശിയിലെ ഹനുമാൻ ചട്ടി പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് ക്ഷേത്രം. നിരവധി വെള്ളച്ചാട്ടങ്ങളുള്ള മലനിരകൾ താണ്ടിയാണ് ഇതുവഴി ക്ഷേത്രത്തിലേക്കെത്തുക. തീർത്ഥാടകർക്ക് പ്രകൃതി ഭംഗിയുടെയും സാഹസികതയുടെയും അനുഭൂതി പകരുന്ന ക്ഷേത്രയാത്ര നിലവിൽ ചാർധാം തീർത്ഥ യാത്രയുടെ ഭാഗം കൂടിയാണ്.
വനത്തിലൂടെ അൽപം ദുർഘടമായ പാത വഴി ഒരു പകൽ നീണ്ട ട്രക്കിങ്ങിന് ഒടുവിലാണ് വിശ്വാസികൾ യമുനോത്രിയിലെത്തുക. കോവർകഴുതകളെയും കുതിരകളെയുമെല്ലാം തീർത്ഥാടകർ ഇതിനായി തരപ്പെടുത്താറുണ്ട്. ഒടുവിൽ നദീദേവതയായ യമുനോത്രിയുടെ സന്നിധിയിൽ എത്തുമ്പോൾ ഭക്തരെ കാത്തിരിക്കുന്ന മറ്റൊരു ദൃശ്യവിസ്മയമാണ് ചുടുനീരുറവകൾ.
സൂര്യകുണ്ഡ് എന്നറിയപ്പെടുന്ന നീരുറവയാണ് യമുനോത്രിയിലെ പ്രധാനയിടങ്ങളിലൊന്ന്. ജാനകി ഛാട്ടിലാണ് ഇത് സ്ഥിതിചെയ്യുന്നത്. തുണിയിൽ പൊതിഞ്ഞ് അരുവിയിലെ ചൂടുവെള്ളത്തിൽ മുക്കിയെടുക്കുന്ന അരിയും ഉരുളക്കിഴങ്ങുമാണ് ക്ഷേത്രത്തിലെ പ്രസാദം. ഇതിനായി പല തീർത്ഥാടകരും അരി തുണിയിൽ പൊതിഞ്ഞ് കൊണ്ടുവരാറുമുണ്ട്. ഇത്തരത്തിൽ വെന്തചോറും കിഴങ്ങും പ്രസാദമായി ലഭിക്കുന്ന അപൂർവയിടം കൂടിയാണ് അതിപ്രസിദ്ധമായ യമുനോത്രി ക്ഷേത്രം. ഗൗരികുണ്ഡ് എന്ന് വിളിക്കുന്ന മറ്റൊരു ചുടുനീരുറവയും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.
വൈശാഖ മാസത്തിലെ അക്ഷയ-തൃതീയ നാളുകൾ യമുനോത്രിയിലെ വിശേഷ ദിവസങ്ങളാണ്. പുരാണത്തിൽ യമുനാദേവിക്ക് അതിവിശിഷ്ടമായ സ്ഥാനമാണുള്ളത്. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര, യമുനാ തീരത്താണ് സ്ഥിതിചെയ്യുന്നത്. കൃഷ്ണൻ തന്റെ ബാല്യം ചിലവഴിച്ച അമ്പാടിയും വൃന്ദാവനവും യമുനാതീരത്താണ്. കാളീയമർദ്ദനം നടന്നതും യമുനയിലാണ്. കൃഷ്ണനെ കംസനിൽ നിന്നും രക്ഷിക്കുന്നതിനായി പിതാവ് വസുദേവർ അമ്പാടിയിലെത്തിയതും യമുന കടന്നാണ്. അന്ന് വസുദേവർക്ക് മുമ്പിൽ രണ്ടായി പിളർന്ന് വഴി മാറി തന്നതും യമുനാ നദിയാണെന്നാണ് വിശ്വാസം.
Comments