ന്യൂഡൽഹി : കേരളത്തിന്റെ ദേശീയപാത വികസനത്തിന് വേഗം പകർന്ന് കേന്ദ്രസർക്കാർ. കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാത (എൻഎച്ച് 66) ആറ് വരിയാക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ട്വിറ്ററിലൂടെ കേന്ദ്രഗതാഗതമന്ത്രി നിധിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ റോഡ്- ഹൈവേ വികസനത്തിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ദേശീയപാത ആറ് വരിയാക്കുന്നത്. 3465. 82 കോടി രൂപയാണ് എൻഎച്ച് 66 ആറുവരിയാക്കുന്നതിനായുള്ള ചിലവ്. ഈ തുക ബജറ്റിൽ വകയിരുത്തി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദേശീയപാത വികസനത്തിനായി കൂടുതൽ തുക അനുവദിച്ചിരിക്കുന്നത് കേരളത്തിനാണ്.
കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലെ ദേശീയപാതാ വികസനത്തിനും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. മിസോറാം, മണിപ്പൂർ, ആന്ധ്രാപ്രദേശ്, മേഘാലയ, ഒഡീഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ദേശീയപാതകളുടെ നവീകരണത്തിനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്.
രാജസ്ഥാനിലെ എൻഎച്ച് 52 (പഴയ എൻഎച്ച് 12) ലെ ദരാഹ്-ജൽവാർ തീൻഹാർ സെക്ഷന്റ നവീകരണത്തിനാണ് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചത്. ഇതിന് പുറമേ ഒഡീഷയിലെ എൻഎച്ച് 353 നാല് വരിയാക്കുന്നതിനും അനുമതിയുണ്ട്. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അനുമതിയുൾപ്പെടെയാണ് കേന്ദ്രം നൽകിയിരിക്കുന്നത്. ഇതിനായി ബജറ്റിൽ 154. 49 കോടി സർക്കാർ വകയിരുത്തി.
മേഘാലയയിലെ പാണ്ഡ മുതൽ ബഗ്മാരവരെയുള്ള പാത രണ്ടുവരിയാക്കാനും സർക്കാർ അനുവദിച്ചു.ഇതിനായി 144.99 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ എൻഎച്ച് 216 ന്റെ അറ്റകുറ്റപ്പണികൾക്കാണ് അനുമതി ലഭിച്ചത്.
Comments