ത്രിപുര കാവിക്കോട്ട തന്നെയെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലം. അക്രമവും വിദ്വേഷ പ്രചാരണവും കൈമുതലാക്കിയ സിപിഎമ്മിനും തൃണമൂൽ കോൺഗ്രസ്സിനും തിരഞ്ഞെടുപ്പ് ഫലം കനത്ത ആഘാതം തന്നെയാണ്. ബിജെപിയ്‌ക്കെതിരെ ദേശീയ തലത്തിൽ ബദലാവാൻ കച്ചകെട്ടിയിറങ്ങിയ മമത ബാനർജിയ്‌ക്കുള്ള തിരിച്ചടി കൂടിയാണ് ത്രിപുരയിലെ ജനവിധി.
മുഖ്യമന്ത്രി ബിപ്ലവ് ദേവിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് തിരഞ്ഞെടുപ്പ് ഫലത്തെ ബിജെപി വിലയിരുത്തുന്നത്. ആകെയുള്ള 334 സീറ്റുകളിൽ 329 സീറ്റുകൾ ഭരണകക്ഷിയായ ബിജെപി നേടികഴിഞ്ഞു. തികച്ചും ഏകപക്ഷീയവും ആധികാരികവുമായ വിജയം. പ്രതിപക്ഷ പാർട്ടിയായ സിപിഎമ്മിന് മൂന്ന് സീറ്റുകൊണ്ട് തൃപ്തിപെടേണ്ടി വന്നു. ബംഗാളിലെ മന്ത്രിമാരെയും മുതിർന്ന നേതാക്കളെയും പ്രചാരണത്തിനെത്തിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട തൃണമൂൽ കോൺഗ്രസിന് നേടാനായത് കേവലം ഒരു സീറ്റു മാത്രം. ഒരു സീറ്റ് പ്രദേശിക പാർട്ടി നേടിയപ്പോൾ കോൺഗ്രസ്സ് പൂജ്യത്തിലൊതുങ്ങി.
അഗർത്തല മുനിസിപ്പാലിറ്റിയിൽ ബിജെപി നേടിയത് തകർപ്പൻ വിജയം. ആകെയുള്ള 51 സീറ്റുകളിൽ മുഴുവൻ സീറ്റുകളിലും വിജയിച്ച് പ്രതിപക്ഷ പാർട്ടികളെ നിലംപരിശാക്കി. തൃണമൂൽ കോൺഗ്രസിനും സിപിഎമ്മിനും കോൺഗ്രസിനും അഗർത്തലയിൽ അക്കൗണ്ട് തുറക്കാനായില്ലാ എന്നത് നാണക്കേടായി. പതിറ്റാണ്ടുകൾ സംസ്ഥാന ഭരണം കയ്യാളിയ സിപിഎമ്മിന് നേരിട്ടത് കനത്ത തിരിച്ചടിയാണ്.
ത്രിപുരയിൽ ഇനി ഒരു തിരിച്ചുവരവ് സിപിഎമ്മിന് സാധ്യമല്ലെന്ന് തെളിയിക്കുന്നത് കൂടിയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബിജെപി വ്യക്തമായ ആധിപത്യം നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ അഴിച്ചുവിട്ടത്. ബംഗാളിൽ നിന്നുള്ള തൃണമൂൽ നേതാക്കളും പ്രവർത്തകരും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സംഘർഷമുണ്ടാക്കി. ബിജെപി ഓഫീസുകൾ തകർക്കുകയും സർക്കാർ സ്ഥാപനങ്ങൾ ആക്രമിക്കുകയും ചെയ്തു.
ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ കലാപങ്ങളിൽ പ്രതിഷേധിച്ച് നടന്ന സമരത്തിനിടെ മൂസ്ലീം പള്ളി കത്തിച്ചെന്ന വ്യാജ വാർത്തയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃണമൂലും സിപിഎമ്മും കോൺഗ്രസും ഉപയോഗപ്പെടുത്തി. വാർത്ത തെറ്റെന്ന് തെളിഞ്ഞിട്ടും വോട്ട് ബാങ്ക് മുന്നിൽ കണ്ട് ഇവർ വ്യാജ പ്രചാരണം തുടർന്നു.
പ്രതിപക്ഷ കക്ഷികളുടെ സർവ്വ കുപ്രചരണങ്ങളെയും അതിജീവിച്ച് നേടിയ തകർപ്പൻ വിജയം ബിജെപിയ്‌ക്ക് നൽകുന്ന അത്മവിശ്വാസം ചെറുതല്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയക്കുതിപ്പ് നടത്താനുള്ള ഊർജ്ജം ത്രിപുര ഫലം ബിജെപിയ്‌ക്ക് നൽകുമെന്നതിൽ തർക്കമില്ല.
Comments