ജയ്പൂർ : സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്കെതിരെ നടപടി സ്വീകരിക്കാത്ത അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് രാജസ്ഥാനിലെ യുവാക്കൾ. ലക്നൗവിലെ കോൺഗ്രസ് പാർട്ടി ഓഫീസിനു മുൻപിൽ പ്രതിഷേധവുമായി തൊഴിൽ രഹിതരായ യുവാക്കൾ സംഘടിച്ചു. സംസ്ഥാനത്ത് തൊഴിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ലക്നൗവിലെ കോൺഗ്രസ് പാർട്ടി ഓഫീസിനുമുൻപിൽ പ്രതിഷേധവുമായി എത്തിയത്.
രാജസ്ഥാൻ അൺഎംപ്ലോയ്മെന്റ് യൂണിഫൈഡ് ഫെഡറേഷന്റെ നേതൃത്വത്തിൽ ശനിയാഴ്ചയായിരുന്നു പ്രതിഷേധം. തൊഴിലില്ലായ്മ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തിൽ തൊഴിൽ രഹിതർ കഴിഞ്ഞ ഒരു മാസമായി ഗെഹ്ലോട്ട് സർക്കാരിനെതിരെ സമരം തുടരുകയാണ്. എന്നാൽ സർക്കാർ ഇത് അവഗണിച്ചതോടെയാണ് പ്രതിഷേധം ലക്നൗവിലേക്ക് വ്യാപിപ്പിച്ചത്. പ്രശ്നത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ പാർട്ടി ഓഫീസിന് മുൻപിൽ പ്രതിഷേധിച്ചത്.
പ്രതിഷേധത്തിൽ പിടിച്ചു നിൽക്കാനാകാതെ സമരക്കാരുമായി പ്രിയങ്കാവാദ്രയും, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ചർച്ച നടത്തി. പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നാണ് ഇവർ പ്രതിഷേധക്കാർക്ക് നൽകിയിരിക്കുന്ന ഉറപ്പ്. ഇത് പാലിക്കപ്പെട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് കോൺഗ്രസ് വീണ്ടും സാക്ഷിയാകുമെന്ന് രാജസ്ഥാൻ അൺഎംപ്ലോയ്മെന്റ് യൂണിഫൈഡ് ഫെഡറേഷൻ വ്യക്തമാക്കി.
സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്തംബറിലും യുവാക്കൾ സർക്കാരിനെതിരെ പ്രതിഷേധിച്ച് തെരുവിൽ ഇറങ്ങിയിരുന്നു.
Comments