പാലക്കാട്: ഷൊർണൂരിലെ പ്രശസ്തമായ മേളം തീയേറ്റർ ഇനി മോഹൻലാലിന് സ്വന്തം. എംലാൽ പ്ലക്‌സ് എന്ന പേരിൽ നവീകരിച്ച തീയേറ്റർ താരം ഉദ്ഘാടനം ചെയ്തു. 1980 കൾ മുതൽ സജീവമായ മേളം തീയേറ്റർ 900 സീറ്റുകളുള്ള തീയേറ്ററായിരുന്നു. 2019ൽ തീയേറ്റർ അടച്ചുപൂട്ടി. ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള തീയേറ്ററിൽ ആരംഭം എന്ന സിനിമയാണ് ആദ്യം പ്രദർശിപ്പിച്ചത്.
2019 ഡിസംബർ 30നാണ് മേളം തീയേറ്റർ പ്രദർശനം നിർത്തിയത്. ആശിർവാദ് സിനിമാസിലും മോഹൻലാലിനുമാണ് ഇനി ഈ തീയേറ്ററിന്റെ ഉടമസ്ഥത. ആശിർവാദ് മോഹൻലാൽ സിനിപ്ലക്‌സ് എന്ന തീയേറ്റർ കോംപ്ലക്‌സിന്റെ ചുരുക്കെഴുത്താണ് എംലാൽ സിനിപ്ലക്‌സ്. ഹരിപ്പാടും എംലാൽ പ്ലക്‌സിന്റെ പേരിൽ പുതിയ സിനിമാ തീയേറ്റർ ആരംഭിച്ചിട്ടുണ്ട്.
ആലപ്പുഴ എം.പി കെ.സി വേണുഗോപാൽ, മോഹൻലാൽ, സുചിത്രാ മോഹൻലാൽ, ആൻറണി പെരുമ്പാവൂർ, മഞ്ജുവാര്യർ, സംവിധായകൻ കെ.മധു, സന്തോഷ് ശിവൻ, മുരളീ കൃഷ്ണൻ, സദാശിവൻ, ഗോപീനാഥൻ, എന്നിവർ ചേർന്നാണ് തീയേറ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സിനിമാ മേഖലയിൽ കഴിഞ്ഞ 41 വർഷമായുള്ള തന്റെ വരുമാനം സിനിമയിൽ തന്നെ ചെലവിടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു.
അതേസമയം മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ രണ്ടിന് റിലീസ് ചെയ്യും. 3300സ്‌ക്രീനുകളിലാണ് മരക്കാർ റിലീസ് ചെയ്യുന്നത്. കേരളത്തിൽ മാത്രം 600 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തും. പുലർച്ചെ 12.01നാണ് കേരളത്തിൽ ചിത്രത്തിന്റെ ആദ്യ ഷോ തുടങ്ങുന്നത്. മലയാളത്തിന് പുറമെ, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
Comments