ന്യൂഡൽഹി: പാർലമെന്റിൽ കാൽ തെറ്റി വീണ് കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷിന് പരിക്ക്. പാർലമെന്റിന്റെ ഇടനാഴിയിലാണ് അദ്ദേഹം കാൽ വഴുതി വീണത്. മല്ലികാർജ്ജുൻ ഖാർഗെയുടെ ഓഫീസിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം കഴിഞ്ഞ് തിരിച്ച് എത്തുമ്പോഴായിരുന്നു സംഭവം. പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം അദ്ദേഹത്തെ രാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാജ്യസഭയിൽ 12 എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ കൂടിയാലോചനകൾ നടത്തുന്നതിനായാണ് മല്ലികാർജ്ജുൻ ഖാർഗെയുടെ ഓഫീസിൽ പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്നത്.
എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ഖാർഗെ പാർലമെന്റിൽ ആവശ്യപ്പെട്ടു. എന്നാൽ എംപിമാർ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലാത്തതിനാൽ സസ്‌പെൻഷൻ പിൻവലിക്കുന്നില്ലെന്ന് രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു പറഞ്ഞു. സഭയിൽ മോശമായി പെരുമാറിയവർ ഇപ്പോൾ പഠിപ്പിക്കാൻ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭ ഉച്ചയ്‌ക്ക് രണ്ടുമണി വരെ നിർത്തി വച്ചിരിക്കുകയാണ്. രാജ്യസഭയിലെ നടപടികൾ തുടരുകയാണ്. അതേസമയം പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗം തൃണമൂലും ആം ആദ്മിയും ബഹിഷ്‌കരിച്ചിരുന്നു.
Comments