ശ്രീനഗർ : ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ സുരക്ഷാ സേനയ്‌ക്ക് നിർണായക നേട്ടം. ഇന്നുണ്ടായ ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കമാൻഡറെ സൈന്യം വധിച്ചു. പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ വധിച്ചത് കമാൻഡർ യാസിർ പരേയേയും കൂട്ടാളിയേയുമാണെന്ന് സ്ഥിരീകരിച്ചു.
പുൽവാമയിലെ ഖസ്ബയാർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെയോടെയായിരുന്നു സംഭവം. ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് എത്തിയതായിരുന്നു സുരക്ഷാ സേന. പരിശോധന നടത്തുന്നതിനിടെ പരേയും സംഘവും ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് പരേയെ വധിച്ചത്. ഇയാളുടെ സഹായിയായ ഫർഖ്വാനാണ് സുരക്ഷാ സേന വധിച്ച രണ്ടാമത്തെ ഭീകരൻ.
ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ ചെറുതും വലുതുമായി നടന്ന ഭീകരാക്രമണങ്ങളിൽ പ്രതിയാണ് യാസിർ പരേ. ഐഇഡി ആക്രമണങ്ങൾ നടത്തുന്നതിൽ വിദഗ്ധനാണ് ഇയാൾ. പരേക്കൊപ്പം സുരക്ഷാ സേന വധിച്ച ഫർഖ്വാൻ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഭീകരനാണ്. നിരവധി ഭീകരാക്രണ കേസുകളിലെ പ്രതിയാണ് ഇയാളും.
Comments