കൊച്ചി: പ്രേക്ഷക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മരക്കാർ തീയേറ്ററുകളിലെത്തി. എറണാകുളത്ത് ആദ്യ പ്രദർശനം കാണാൻ നായകൻ മോഹൻലാലും ഭാര്യ സുചിത്രയും എത്തിയതോടെ ആരാധകരുടെ ആവേശം അണപൊട്ടി. സരിതാ തിയേറ്ററിലാണ് ചിത്രത്തിലെ നായകൻ കൂടിയായ മോഹൻലാൽ ആരാധകർക്കൊപ്പം അവരിലൊരാളായി പ്രദർശനം കാണാനെത്തിയത്.
നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, ചിത്രത്തിലെ മറ്റ് താരങ്ങളായ സിദ്ദീഖ്, ഉണ്ണി മുകുന്ദൻ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരും എറണാകുളം നഗരത്തിലെ സരിത തിയേറ്ററിലാണ് ആദ്യ പ്രദർശനം കാണാനെത്തിയത്. തിയേറ്ററിന് മുന്നിൽ സ്ഥാപിച്ച കൽവിളക്കിൽ ദീപങ്ങൾ തെളിയിച്ച ശേഷമാണ് ആദ്യഷോ ആരംഭിച്ചത്.
രാത്രി 12 മണിയോടെ ആദ്യ ഷോ പലതീയേറ്ററുകളിലും ആരംഭിച്ചു. വൈകീട്ടോടെ തന്നെ വാദ്യമേളങ്ങളും ആർപ്പുവിളികളുമായി ആരാധകർ സിനിമാശാലകൾക്ക് മുന്നിൽ തടിച്ചു കൂടിയിരുന്നു. പ്രദർശനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി പെയ്ത കനത്തമഴയെയും അവഗണിച്ച് ആയിരങ്ങളാണ് തിയേറ്ററുകളിലേയ്‌ക്ക് ഒഴുകിയെത്തിയത്.
ഡിജെ സംഗീതത്തിനൊപ്പം പെരുമഴയത്ത് നൃത്തം ചെയ്ത് പ്രിയ ലാലേട്ടന്റെ ബിഗ് ബജറ്റ് സിനിമയുടെ പ്രഥമ പ്രദർശം അതിഗംഭീരമാക്കി. ശമിയ്‌ക്കാതെ പെയ്ത പെരുമഴയ്‌ക്കൊന്നും ലാൽ ആരാധകരുടെ ആവേശത്തെ തണുപ്പിക്കാനായില്ലാ എന്നതായിരുന്നു എല്ലാ തിയേറ്ററുകളിലെയും അവസ്ഥ.
രണ്ടു ദിവസത്തേയ്‌ക്കുള്ള ടിക്കറ്റ് ബുക്കിംഗിലൂടെ തന്നെ പ്രിദർശൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 100 കോടി ക്ലബ്ബിലെത്തി കഴിഞ്ഞു. സംസ്ഥാനത്ത് മാത്രം 626 സ്‌ക്രീൻ എന്ന റെക്കോർഡോടെയാണ് റിലീസ് ചെയ്തത്. ആദ്യദിവസം തന്നെ ലോകമെമ്പാടുമായി 16,000 ത്തിലേറെ പ്രദർശനങ്ങൾ നടന്നുകഴിഞ്ഞു.
രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമെത്തിയ മോഹൻലാൽ ചിത്രം സിനിമാ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ ലക്ഷണമായിരുന്നു ആദ്യ പ്രദർശനത്തിന് ശേഷം തീയേറ്ററുകൾക്ക് മുന്നിലെത്തിയ ആൾകൂട്ടം. ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായിട്ടും അവസാന ഘട്ടത്തിൽ ഒരു ഭാഗ്യ പരീക്ഷണം നടത്താനും എത്തിയവർ ഏറെ.
Comments