കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ മുൻ കാസർകോട് എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ പ്രതി ചേർത്തു. കുഞ്ഞിരാമൻ ഉൾപ്പെടെ പുതിയതായി 10 പേരെ പ്രതി ചേർത്തതായാണ് സിബിഐ കോടതിയെ അറിയിച്ചത്. പത്തിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എല്ലാവരേയും ഉടൻ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും സിബിഐ വ്യക്തമാക്കി. കേസിൽ 21ാം പ്രതിയാണ് കുഞ്ഞിരാമൻ. കനയാൽ ബാങ്ക് പ്രസിഡന്റ് ഭാസ്‌കരൻ കേസിലെ 22ാം പ്രതിയാണ്. രാഘവൻ വെളുത്തോൾ, ഗോപൻ വെളുത്തോൾ, സന്ദീപ് വെളുത്തോൾ എന്നിവരാണ് മറ്റ് പ്രതികൾ.
കേസിന്റെ ആദ്യഘട്ടം മുതൽ തന്നെ ഇവരുടെ പങ്ക് സംബന്ധിച്ച് കോൺഗ്രസ് ആരോപണം ഉയർത്തിയിരുന്നു. ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ്, കൂട്ടുപ്രതികളായ സുരേന്ദ്രൻ, ശാസ്താ മധു, ഹരിപ്രസാദ്, റെജി വർഗീസ, വിഷ്ണു സുര എന്നിവരാണ് അറസ്റ്റിയായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ സി.ബി.ഐ ചുമത്തിയിരിക്കുന്നത്.
പെരിയ ഇരട്ടക്കൊലപാതകം നടന്ന ദിവസം പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി ചുമതല രാജേഷിനായിരുന്നു. ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിലും ഉണ്ടായിരുന്നു. കേസിൽ ഒന്നാം പ്രതിയായ പീതാംബരന്റെ ഫോണിലേക്ക് സുരേന്ദ്രൻ സംഭവസമയം വിളിച്ചിരുന്നു. കെ.വി.കുഞ്ഞിരാമൻ അടക്കമുള്ളവരുടെ അറസ്റ്റ് പിന്നീട് മാത്രമേ ഉണ്ടാകു എന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഗൂഢാലോചനയിൽ കുഞ്ഞിരാമന് നേരിട്ട് പങ്കുള്ളതായി സിബിഐ വ്യക്തമാക്കിയിട്ടില്ല. പ്രതികൾക്ക് ഇവർ സഹായം നൽകിയെന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പേരെ തുടർപ്രതികളായി ചേർത്തിരിക്കുന്നത്.
2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്‌ലാൽ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്കു തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന ഉത്തരവ് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചത്. സിബിഐ അന്വേഷണം വേണ്ടെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളിയായിരുന്നു കോടതി ഉത്തരവ്.
Comments