മുംബൈ: ഓപ്പണർ മായങ്ക് അഗർവാളിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം കളി നിർത്തുബോൾ ആതിഥേയർ നാല് വിക്കറ്റ് നഷ്ടത്തിൽ 221 എന്ന നിലയിലാണ്. മായങ്ക് അഗർവാളിന്റെ മികവുറ്റ സെഞ്ചറിയാണ് പ്രഥമ ദിനത്തിലെ മുഖ്യ ആകർഷണം. മായങ്ക് പുറത്താവാതെ 120 റൺസെടുത്തു. 246 പന്തുകൾ നേരിട്ട അഗർവാൾ നാല് സിക്‌സറും 14 ബൗണ്ടറികളും അടിച്ചു. ആദ്യ ദിനത്തിൽ വീണ എല്ലാ വിക്കറ്റും നേടിയത് കിവീസിന്റെ ഇടതുകൈയ്യൻ ലെഗ് സ്പിന്നർ അജാസ് യൂനസ് പട്ടേൽ ആണ്.
മൈതാനത്തെ നനവ് കാരണം മത്സരം വൈകിയാണ് തുടങ്ങിയത്. അത്‌കൊണ്ട് വെളളിയാഴ്ച 70ഓവറുകൾ മാത്രമാണ് എറിഞ്ഞത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്‌ക്കും വിധമാണ് ഇന്ത്യയുടെ തുടക്കം. ഓപ്പണിങ് കൂട്ടുകെട്ടിൽ ശുഭ്മാൻ ഗില്ലും മായങ്ക് അഗർവാളും ചേർന്ന് 80 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ശുഭ്മാൻ ഗിൽ(44) ആണ് ആദ്യം പുറത്തായത്. പട്ടേലിന്റെ പന്തിൽ ടെയ്‌ലർ പിടിച്ച് ഗില്ലിനെ പുറത്താക്കുകയായിരുന്നു.
രണ്ടാം വിക്കറ്റിൽ മായങ്കിന് കൂട്ടായെത്തിയ ചേതേശ്വർ പൂജാര അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായി. വെറും അഞ്ച് പന്തുകൾ മാത്രമാണ് പൂജാര നേരിട്ടത്. അജാസ് യൂനസ് പട്ടേലിന്റെ പന്തിൽ ക്ലീൻബൗൾഡാവുകയായിരുന്നു. തുടർന്ന് വന്ന വിരാട് കോഹ്ലിയ്‌ക്കും പൂജാരയുടെ ഗതി തന്നെയായിരുന്നു. നാല് പന്തുകൾ മാത്രം നേരിട്ട കോഹ്ലിയെയും പട്ടേൽ റണ്ണെടുക്കും മുമ്പേ വിക്കറ്റിനു മുന്നിൽ കുടുക്കി പവലിയനിലേക്ക് അയച്ചു. തുടർച്ചയായി മൂന്ന് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ തകർച്ചയെ നേരിട്ട ഘട്ടത്തിലാണ് ശ്രേയസ് അയ്യർ ക്രീസിലെത്തിയത്. മായങ്കിനൊപ്പം നിലയുറപ്പിച്ച അയ്യർ 80 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഇന്ത്യയുടെ സ്‌കോർ 160ൽ നിൽക്കെ ശ്രേയസ് അയ്യർ(18) പുറത്തായി. ശ്രേയസ് അയ്യരെ പട്ടേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ പിടിച്ച് പുറത്താക്കി. പിന്നീട് എത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ(25) പുറത്താകാതെ മായങ്ക് അഗർവാളിനൊപ്പം ക്രീസിലുണ്ട്. പരിക്കേറ്റ കിവീസിന്റെ ക്യാപ്റ്റൻ കെയിൻ വില്യംസണ് പകരം ടോം ലാത്തമാണ് ടീമിനെ നയിച്ചത്. ആദ്യ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതിനാൽ ഇരു ടീമുകൾക്കും രണ്ടാം ടെസ്റ്റ് നിർണായകമാണ്.
Comments