ന്യുഡൽഹി: ഏഷ്യൻ മേഖലയിൽ അതിർത്തികടന്നുള്ള അധിനിവേശത്തെ ചെറുക്കുന്ന ഇന്ത്യക്ക് എക്കാലത്തേയും മികച്ച ആയുധങ്ങൾ നൽകി റഷ്യ. ഇന്ത്യയി ലെത്തിയ റഷ്യൻ പ്രസിഡന്റിന്റെ സുപ്രധാന ദൗത്യങ്ങളിലൊന്ന് സൈനിക സഹകരണമാണ്. ഇന്ത്യയെ എന്നും ശത്രുവായി കാണുന്ന പാകിസ്താനും ചൈനയ്‌ക്കുമുള്ള ശക്തമായ താക്കീതാണ് റഷ്യ പരോക്ഷമായി നൽകുന്നത്. ഒപ്പം ഇന്ത്യയുമായി ദീർഘകാലത്തെ സുശക്തമായ വ്യാപാര-വാണിജ്യ-പ്രതിരോധ-ആരോഗ്യമേഖലാ സഹകരണമാണ് വരുംനാളുകളിൽ വിപുലമാകാൻ പോകുന്നത്.
ഇന്ത്യ ഏറെകാലമായി ആഗ്രഹിക്കുന്ന മികച്ച അസോൾട്ട് റൈഫിളുകളായ ഏകെ-203 ഇന്ത്യയിൽ നിർമ്മിക്കുന്ന കരാർ ഇന്ന് ഒപ്പിടും. ആദ്യ ഘട്ട ആയുധങ്ങൾ ഇന്ത്യക്ക് റഷ്യ അടിയന്തിരമായി കൈമാറുമെന്നാണ് സൂചന. എന്നാൽ അതിനേക്കാളേറെ നിർണ്ണായകം എസ്-400 മിസൈൽ വിക്ഷേപണിയാണ്. ചൈനയെ പ്രതിരോധിക്കാൻ ഏറെ സഹായകമായ എസ്-400 മിസൈൽ വിക്ഷേപണിയിലെ രണ്ടെണ്ണം ഉടൻ ഇന്ത്യയിലേക്ക് എത്തുമെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ആയുധ നിർമ്മാണ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യൻ സുരക്ഷാ സേനയുടെ കയ്യിലേക്ക് എത്തുന്നത് അത്യാധുനിക റൈഫിളുകളാണ്. റഷ്യൻ നിർമ്മിതമായ ഏ കെ-203 റൈഫിളുകളാണ് ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഉത്തർ പ്രദേശിലെ ആയുധനിർമ്മാണ ശാലയിലാണ് അത്യാധുനിക തോക്കുകൾ നിർമ്മിക്കുക. 6.71 ലക്ഷം തോക്കുകളാണ് ഇന്ത്യൻ സൈന്യത്തിനായി നിർമ്മിക്കാൻ ഒരുങ്ങുന്നത്.
2019ലാണ് ആുധനിർമ്മാണ കാര്യത്തിൽ ഇന്ത്യാ-റഷ്യ ധാരണയിലെത്തിയത്. ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഉത്തർപ്രദേശിലെ കോർവയിൽ ആയുധനിർമ്മാണ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഓർഡൻസ് ഫാക്ടറി ബോർഡും റഷ്യയുടെ റോസോബൊറോൺ എക്സ്പോർട്ട് ആന്റ് കലാഷ്നിക്കോവും തമ്മിലാണ് സംയുക്ത ആയുധ നിർമ്മാണം നടത്തുന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്നും കരസേനയിലെ ഒരു മേജർ ജനറലിനെ കമ്പനി സി.ഇ.ഒ ആയി നിയമിച്ചതായും പ്രതിരോധ വകുപ്പ് അറിയിച്ചു.
ഇന്ത്യക്ക് ഏറെ ആവശ്യമായ വിവിധ പോർമുനകൾ ഒരേ സമയം കൈകാര്യം ചെയ്യുന്ന എസ്-400 വിക്ഷേപണിക്കെതിരെ അമേരിക്ക രംഗത്ത് വന്നിട്ടും ഇന്ത്യ പിന്നോട്ട് പോയിട്ടില്ല. ഒറ്റയടിക്ക് 72 മിസൈലുകൾ തൊടുക്കാൻ കഴിയുന്ന മിസൈൽ പ്രതിരോധ സംവിധാനമാണ് എസ്-400. നാനൂറ് കിലോമീറ്റർ പരിധിയിൽ വ്യോമമാർഗ്ഗം തൊടുക്കുന്ന ഏത് ആയുധവും നിമിഷങ്ങൾക്കുള്ളിൽ ഭസ്മമാകും .ഒന്നര ട്രില്യൺ ഡോളർ ചെലവാക്കി അമേരിക്ക കണ്ടുപിടിച്ച എഫ് -35 ഫൈറ്റർ ജെറ്റുകളെ പോലും ഇവ തകർക്കുമെന്നതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. 400 കിലോമീറ്റർ ദൂരത്തിലും 30 കിലോമീറ്റർ ഉയരത്തിലുമുള്ള ബോംബറുകൾ, സ്റ്റെൽത്ത് ഫൈറ്ററുകൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെയുള്ള ഏത് ഭീഷണികളേയും പുല്ലുപോലെ നേരിടുന്ന കരുത്താണുള്ളത്.
2018 ഒക്ടോബറിലാണ് ഇന്ത്യയും റഷ്യയും 5.43 ബില്യൺ ഡോളർ എസ്-400 മിസൈൽ പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. അമേരിക്കയുടെ ഉപരോധ ഭീഷണികളെ അവഗണിച്ചായിരുന്നു എസ്-400 വാങ്ങാനുള്ള കരാർ. ഇതിന്റെ ഭാഗമായി ഇന്ത്യൻ സൈനികർക്ക് മിസൈൽ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ആരംഭിച്ചിരുന്നു. കൂടാതെ ഒരു സംഘം ശാസ്ത്രജ്ഞരും പരിശീലനം പൂർത്തിയാക്കി. മുൻപ് നിശ്ചയിച്ചിരുന്ന പ്രകാരം തന്നെ മിസൈലിന്റെ കൈമാറ്റം ആരംഭിക്കുമെന്ന് ഫെഡറൽ സർവീസ് ഫോർ മിലിട്ടറി-ടെക്‌നിക്കൽ കോ-ഓപ്പറേഷൻ ഡയറക്ടർ ദിമിത്രി ഷുഗേവ് വ്യക്തമാക്കി.
Comments