പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗൊരഖ്പൂരിൽ. പതിറ്റാണ്ടുകളായി അടഞ്ഞു കിടക്കുന്ന വളം പ്ലാന്റും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓൾ ഇന്ത്യ മെഡിക്കൽ സയൻസും(എയിംസ്) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. 9600 കോടി രൂപയുടെ ദേശീയ വികസന പദ്ധതികളാണിവ. പ്രധാനമന്ത്രിയാകുന്നതിന് മുൻപ് നൽകിയ വാഗ്ദാനങ്ങളിലെ പ്രധാനപ്പെട്ട രണ്ട് പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോരഖ്പൂരിൽ നടന്ന റാലിയിലാണ് നരേന്ദ്ര മോദി ഗോരഖ്പൂരിലെ വളം പ്ലാന്റ് പ്രവർത്തന സജ്ജമാക്കുമെന്ന് വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷം 2016ലാണ് രാസവള ഫാക്ടറിയുടേയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്‌ക്കുന്നത്. 8600 കോടിരൂപയാണ് നിർമ്മാണ ചെലവ്. 30 വർഷത്തിലേറെയായി അടഞ്ഞു കിടക്കുകയായിരുന്നു ഈ ഫാക്ടറി.
യുപിയിലെയും അയൽ സംസ്ഥാനങ്ങളിലെയും പൂർവാഞ്ചൽ മേഖലയിലെ കർഷകർക്ക് ഈ പ്ലാന്റ് യൂറിയ നൽകും. മേഖലയിലെ നിരവധി പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വികസനം സുഗമമാക്കുന്നതിനും പ്ലാന്റ് സഹായിക്കും. ആഭ്യന്തരവളം വിപണിയിൽ വില സ്ഥിരത ഉറപ്പാക്കുന്നതിലും ഇത് പങ്ക് വഹിക്കും.
എയിംസിന്റെ നിർമ്മാണ് പ്രവർത്തനങ്ങൾക്ക് 2016ലാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. 1000 കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്‌ക്ക് കീഴിലായിരുന്നു പദ്ധതി. 750 കിടക്ക സൗകര്യങ്ങളോടുകൂടിയാണ് ആശുപത്രി ഒരുങ്ങുന്നത്. മെഡിക്കൽ കോളേജ്, നഴ്‌സിംഗ് കോളേജ്, ആയുഷ് ബിൽഡിംഗ്, എല്ലാ ജീവനക്കാർക്കും താമസസൗകര്യം, വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ തുടങ്ങിയ സൗകര്യത്തോടുകൂടിയാണ് ഗൊരഖ്പൂർ എയിംസ് പ്രവർത്തനയോഗ്യമാകുന്നത്. ഐസിഎംആറിന്റെ റീജിയണൽ റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിട ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.
Comments