തഞ്ചാവൂർ: അവിഹിത ഗർഭം പുറത്തറിയാതിരിക്കാൻ പ്രസവിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തി ആശുപത്രിയിലെ ശുചിമുറിയിൽ ഉപേക്ഷിച്ച യുവതി അറസ്റ്റിൽ. തമിഴ്‌നാട് തഞ്ചാവൂർ ബുഡാലൂർ സ്വദേശിനിയായ പ്രിയദർശിനി(23)യാണ് അറസ്റ്റിലായത്. ശുചിമുറിയിലെ ഫ്‌ളഷ് ടാങ്കിൽ കുത്തി നിറച്ചാണ് പൊക്കിൾകൊടി പോലും മുറിക്കാത്ത കുഞ്ഞിനെ കൊന്നത്. സംഭവത്തിന് കൂട്ടുനിന്നതിന് യുവതിയുടെ മാതാപിതാക്കളും പിടിയിലായി.
സുഹൃത്തിൽ നിന്നാണ് യുവതി ഗർഭം ധരിച്ചത്. പുറത്തറിഞ്ഞാൽ നാണക്കേട് ആകുമെന്ന് കരുതി പ്രിയദർശിനി ഈ വിവരം ഒളിച്ചു വക്കുകയായിരുന്നു. പ്രസവമടുത്തതോടെ വയറുവേദനയാണെന്ന് പറഞ്ഞ് തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ പ്രസവ വാർഡ് ഇല്ല. പ്രസവ ശസ്ത്രക്രിയയും നടത്താറില്ല.
ആശുപത്രിയിലെ ശുചിമുറിക്കകത്ത് കയറി പ്രസവിക്കുകയും, ഇതിന് ശേഷം കുഞ്ഞിനെ ഫ്‌ളഷ് ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. പിന്നാലെ ആശുപത്രിയിൽ നിന്ന് പോയി. ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്‌ളഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്ന് നോക്കിയപ്പോഴാണ് കുഞ്ഞിന്റെ ശരീരം കണ്ടത്. ഉടനെ തന്നെ ഇവർ അധികൃതരെ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്.
Comments