കോട്ടയം : പൃഥ്വിരാജ് ചിത്രമായ കടുവയുടെ സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നൽകിയത് മോശം ഭക്ഷണമെന്ന് പരാതി. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന 35 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് ഇത് സംബന്ധിച്ച പരാതി നല്‍കിയത് . ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ചിത്രീകരണത്തിനായി എത്തിച്ച കോർഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളിക്കെതിരെയാണ് ആരോപണം.
സെറ്റിലെ മോശം ഭക്ഷണം കാരണം ഭക്ഷ്യവിഷബാധയുണ്ടായി . . ദിവസം 500ഉം 350ഉം രൂപയാണ് വേതനം പറഞ്ഞിരുന്നത് . എന്നാൽ പറഞ്ഞ വേതനമല്ല തങ്ങൾക്ക് ലഭിച്ചതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നൽകിയ പരാതിയിൽ പറയുന്നു.
വേതനം കൃത്യമായി ലഭിക്കാത്തതിനാല്‍ ഒരുപാട് പേര്‍ തിരിച്ച് പോയി. കഴിക്കാന്‍ വളരെ മോശമായ ചപ്പാത്തിയും ഉള്ളിക്കറിയുമാണ് നല്‍കിയതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ തെറ്റാണെന്ന് കോർഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളി പറഞ്ഞു . ചപ്പാത്തിയല്ല ബിരിയാണിയാണ് എല്ലാവര്‍ക്കും ഭക്ഷണമായി കൊടുത്തത്. ഇത് തന്നെ കരിവാരിതേക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്തതാണെന്നും രഞ്ജിത്ത് പറയുന്നു.
അതേ സമയം ‘കടുവ’ സിനിമയുടെ റിലീസ് എറണാകുളം സബ് കോടതി താല്‍ക്കാലികമായി തടഞ്ഞു. സിനിമ പ്രക്ഷേപണം ചെയ്താൽ തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാകുമെന്നാരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ നൽകിയ പരാതിയെ തുടർന്നാണ് ഉത്തരവ്. ഹർജിയിൽ തീർപ്പാകുന്നത് വരെ കടുവ സിനിമ പ്രദർശിപ്പിക്കുന്നത് കോടതി വിലക്കി. ജില്ലാ സബ് കോടതിയുടേതാണ് ഉത്തരവ്.
Comments