മുംബൈ : ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ വീണ്ടും പരാതി. മുംബൈയിലെ ബിജെപി സെക്രട്ടറി വിവേകാനന്ദ ഗുപ്തയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിവേകാനന്ദ പരാതി നൽകിയത്.
1871 ലെ ദേശീയ മാനത്തെ അവമതിക്കുന്നത് നിരോധിക്കൽ നിയമം പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവേകാനന്ദ പരാതി നൽകിയത്. സംഭവത്തിൽ മമതയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും, ദേശീയ മാനത്തെ അവമതിക്കുന്നത് നിരോധിക്കൽ നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം കേസ് എടുക്കണമെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.
മഹാരാഷ്‌ട്ര സന്ദർശനത്തിനിടെ ഡിസംബർ ഒന്നിന് മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മമതാ ദേശീയ ഗാനത്തെ അപമാനിച്ചത്. വാർത്താ സമ്മേളനത്തിന് മുന്നോടിയായി കോൺഫറൻസ് ഹാളിൽ ദേശീയ ഗാനം ആലപിച്ചിരുന്നു. എന്നാൽ ഇത് മുഴുവൻ പാടി അവസാനിപ്പിക്കാതെ മമതാ ബാനർജി ഇരിക്കുകയായിരുന്നു. മറ്റുള്ളവർ ദേശീയഗാനം ആലപിക്കുന്നത് തുടർന്നെങ്കിലും മമത ഇരിപ്പിടത്തിൽ തന്നെ ഇരിക്കുകയായിരുന്നു. ദേശീയ ഗാനം അവസാനിക്കുന്നതിന് മുൻപുതന്നെ മമത വാർത്താ സമ്മേളനത്തിൽ സംസാരിക്കാനും ആരംഭിച്ചിരുന്നു. മാത്രമല്ല ദേശീയ ഗാനത്തിന്റെ നാല് വരി പാടിയ ശേഷം ജയ് മഹാരാഷാട്ര എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ഇരിപ്പിടത്തിൽ ഇരുന്നത്.
സംഭവത്തിൽ മുംബൈ ബിജെപി നേതൃത്തം മമതയ്‌ക്കെതിരെ നേരത്തെ പരാതി നൽകിയിരുന്നു.
Comments