വയനാട് : മാനന്തവാടി കുറുക്കൻമൂലയിൽ കടുവയെ പിടിക്കാൻ താമസിക്കുന്നതിനെ ചൊല്ലി നാട്ടുകാരും വനപാലകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തു. തർക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തി വീശാൻ ശ്രമിച്ച ഹുസ്സൈൻ കൽപ്പൂരിനെതിരെയാണ് പോലീസ് കേസ് എടുത്തത്. കടുവ ട്രാക്കിംഗ് ടീം അംഗമാണ് ഹുസ്സൈൻ.
പുളിക്കൽ പണിയ കോളനിവാസിയായ അഖിൽ കൃഷ്ണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഹുസ്സൈനെതിരെ കേസ് എടുത്തത്. സംഘർഷത്തിൽ വനപാലകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച നഗരസഭാ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹുസ്സൈനെതിരെ പോലീസിൽ പരാതി ലഭിച്ചത്.
ഇന്നലെയാണ് വനപാലകരും, നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. ഇതിനിടെ അരയിൽ സൂക്ഷിച്ച കത്തി ഹുസ്സൈൻ ഊരാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിവാദം ആയിരുന്നു.
അതേസമയം കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ ഇന്നും കടുവയിറങ്ങി. കുറുക്കൻമൂല പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപമായിരുന്നു കടുവയുടെ സാന്നിദ്ധ്യം കണ്ടത്. എന്നാൽ ഉടനെ തന്നെ നാട്ടുകാരും, വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല.
Comments