ഇസ്ലാമാബാദ് : പാകിസ്താൻ -അഫ്ഗാനിസ്താൻ അതിർത്തിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനെത്തിയ പാക് സൈനികരെ തടഞ്ഞ് താലിബാൻ . ഇരുവശത്തുമുള്ള കുടുംബങ്ങളെയും ഗോത്രങ്ങളെയും വിഭജിക്കുന്ന ബ്രിട്ടീഷ് കാലഘട്ടത്തിലെ അതിർത്തി നിർണയത്തെ എതിർത്ത് 2,600 കിലോമീറ്റർ അതിർത്തിയിൽ വേലി കെട്ടാനാണ് പാക് സൈനികർ എത്തിയത് .
കിഴക്കൻ പ്രവിശ്യയായ നംഗർഹാറിൽ അതിർത്തി വേലി സ്ഥാപിക്കാനായിരുന്നു ശ്രമം . എന്നാൽ ഇതിനിടെ താലിബാൻ ഭീകരർ അവിടെയെത്തി. നിർമ്മാണ പ്രവർത്തനങ്ങളെ എതിർക്കുകയും അവിടെ ഉണ്ടായിരുന്ന എല്ലാ സാധനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. ഇതിനിടെ പാകിസ്താൻ സൈനികരുമായി വാക്കുതർക്കവും ഉണ്ടായി. ഒടുവിൽ പാക് സൈനികർ ഓടി രക്ഷപ്പെട്ടു.
സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . താലിബാൻ സൈനികർ മുള്ളുവേലികൾ പിടിച്ചെടുക്കുന്നതും, അതിർത്തിയിൽ വീണ്ടും വേലികെട്ടാൻ ശ്രമിക്കരുതെന്ന് സുരക്ഷാ പോസ്റ്റുകളിൽ നിലയുറപ്പിച്ച പാകിസ്താൻ സൈനികരോട് താലിബാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് താലിബാൻ വക്താവ് ബിലാൽ കരിമി പറഞ്ഞു.
ഇരു സൈന്യങ്ങളും മുഖാമുഖം വന്നിരുന്നു. സ്ഥിതിഗതികൾ സംഘർഷഭരിതമായി തുടരുകയാണ്. കുനാർ പ്രവിശ്യയുടെ അതിർത്തി പ്രദേശത്തും പാകിസ്താൻ നേരത്തെ ഇതേ പ്രവൃത്തി നടത്തിയിരുന്നു. ഞങ്ങൾ സൈനിക ഹെലികോപ്റ്ററുകൾ ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നും താലിബാൻ വക്താവ് പറഞ്ഞു
Comments