കൊച്ചി: സിബിഐയുടെ അഞ്ചാം ഭാഗത്തിലൂടെയുള്ള ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. വിക്രമായി മേക്കപ്പിടുന്ന ജഗതി ശ്രീകുമാറെന്ന തരത്തിൽ ഒരു ചിത്രവും പുറത്തുവന്നിരുന്നു. ശ്വേതാമേനോൻ അടക്കമുള്ള താരങ്ങൾ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുയാണ് ചിത്രത്തിലെ പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ.
ജഗതി ശ്രീകുമാർ ഈ സിനിമയിൽ അഭിനയിക്കുന്നത് സംബന്ധിച്ച് ആലോചനകൾ നടന്നുവെന്നും എന്നാൽ ഈ നിമിഷം വരെ സിനിമയുടെ ലൊക്കേഷനിൽ താരം വന്നിട്ടില്ലെന്നും അരോമ മോഹൻ പറഞ്ഞു. ചിത്രം ആദ്യം പോസ്റ്റ് ചെയ്തത് അജു വർഗ്ഗീസാണ്. പിന്നീട് ശ്വേതാ മേനോൻ ചിത്രം റീപോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ മാപ്പപേക്ഷിച്ച് ശ്വേതാ മേനോനും എത്തി.
നെറ്റ്‌വർക്ക് മോശമായ ലൊക്കേഷനിലായതിനാൽ സത്യാവസ്ഥ പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് ശ്വേത മേനോൻ പറഞ്ഞു. വളരെ വൈകിയാണ് എല്ലാവരുടേയും മെസ്സേജ് കണ്ടത്. എല്ലാവരും ജഗതിയുടെ തിരിച്ചുവരവ് കാത്തിരിക്കുകയാണ്. അതിനാൽ താൻ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നില്ലെന്നാണ് ശ്വേത കുറിച്ചത്. മാസങ്ങൾക്ക് മുൻപ് ജഗതി ശ്രീകുമാർ ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അന്ന മേക്കപ്പ് ഇടുന്ന ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് അരോമ വ്യക്തമാക്കി.
‘സിബിഐയുടെ അഞ്ചാംഭാഗത്തിൽ ജഗതിശ്രീകുമാറിനെകൂടി ഉൾപ്പെടുത്തണമെന്നുള്ള ആശയം ആദ്യമുണ്ടാകുന്നത് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയിൽനിന്നാണ്. ഇക്കാര്യം അദ്ദേഹം സംവിധായകനുമായി സംസാരിച്ചു. മമ്മൂട്ടിയുടെ അടുക്കലും ഈ ചർച്ച എത്തി. എല്ലാവരും ഒരേസ്വരത്തിൽ അതിന് പൂർണ്ണസമ്മതം മൂളുകയായിരുന്നു. പക്ഷേ ജഗതിശ്രീകുമാറിനെ എവിടെ, എങ്ങനെ പ്ലെയ്സ് ചെയ്യണമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
അത് പൂർത്തിയാകുന്നതുവരെയെങ്കിലും ഇത്തരം അഭ്യൂഹങ്ങൾ ഒഴിവാക്കുകതന്നെ വേണം. പൂർവ്വാധികം ശക്തിയോടെ ജഗതി ശ്രീകുമാർ സിനിമയിലേയ്‌ക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് സിനിമാപ്രേമികൾ മുഴുവനും. പക്ഷേ അദ്ദേഹത്തിന്റെ വിശ്വാസ്യതയെപ്പോലും കളങ്കപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോൾ വാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്നത്’ അരോമ പറഞ്ഞു.
Comments