ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ സാധാരണക്കാരോട് ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. മുൻ സർപഞ്ചിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തി. കൊരാസ രമേഷ് എന്ന 33 കാരനാണ് കൊല്ലപ്പെട്ടത്.
മൂന്ന് ദിവസം മുൻപാണ് രമേഷിനെ കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ട് പോയത്. പോലീസിന് വിവരങ്ങൾ ചോർത്തി നൽകുന്നത് രമേഷ് ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു കടത്തിക്കൊണ്ടു പോയത്. രമേഷിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ രമേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തെലങ്കാന- ഛത്തീസ്ഗഡ് അതിർത്തിയിലെ കോട്ടപ്പള്ളിയിൽ നിന്നാണ് രമേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
അതിർത്തി മേഖലയിൽ ജോലിയ്ക്കായി സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു രമേഷ്. എന്നാൽ ഇതിനിടെ ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ചിലർ ചേർന്ന് രമേഷിനെ തട്ടിക്കൊണ്ട് പോയതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. തുടർന്നാണ് പോലീസിനെ സമീപിച്ചത്.
വായിൽ വെടിയേറ്റ നിലയിലാണ് മൃതദേഹം. പ്രദേശവാസികളാണ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
Comments