ഡൽഹി: ഇന്ത്യൻ സ്പിൻ മാന്ത്രികൻ ഹർഭജൻ സിംഗ് രാഷ്‌ട്രീയത്തിലേക്കെന്ന് സൂചന. ക്രിക്കറ്റ് കരിയറിൽ നിന്നുള്ള വിടവാങ്ങൽ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടെ നടത്തിയ ചില പരാമർശങ്ങളാണ് താരം രാഷ്‌ട്രീയത്തിലേക്കെന്ന ഊഹാപോഹം ശക്തിപ്പെടുത്തിയത്.
”നിങ്ങൾ എന്നെ വിശ്വസിക്കു, ജീവിതത്തിൽ ഒരു പുതിയ അദ്ധ്യായം തുടങ്ങുന്നു, ഞാൻ അടുത്തൊരു പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയാണെന്നാണ് ഹർഭജൻ സിംഗ് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ. ഇന്ത്യൻ ക്രിക്കറ്റിന് പിന്തുണ നൽകാൽ ഏതു റോളിലും എത്താൻ തയ്യാറാണെന്നു കൂടി പറഞ്ഞു വെച്ചിരിക്കുകയാണ് ക്രിക്കറ്റ് ആരാധകരുടെ സ്വന്തം ”ഭാജി”. ജയ് ഹിന്ദ്, ജയ് ഭാരത് വിളിച്ചാണ് വിരമിക്കൽ പ്രഖ്യാപന വീഡിയോ താരം അവസാനിപ്പിക്കുന്നത്.
ഗൗതം ഗംഭീരിനെപ്പോലെയും നവജ്യോത് സിംഗ് സിദ്ദുവിനെപ്പോലെയും താനും രാഷ്‌ട്രീയത്തിൽ എത്തിയേക്കുമെന്ന സൂചനകളാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാവുന്നത്. കോൺഗ്രസ് പഞ്ചാബ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു കഴിഞ്ഞ ആഴ്ച ഹർഭജൻ സിംഗിനൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. കോൺഗ്രസ് സംസ്ഥാന നേതൃത്വം ഭാജിയെ ഔദ്യോഗീകമായി തന്നെ പാർട്ടിയിലേയ്‌ക്ക് സ്വാഗതം ചെയ്തു.
2022 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്ങും യുവരാജ് സിംഗും ബിജെപിയിൽ ചേരുമെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ബിജെപി പഞ്ചാബ് ഘടകമോ താരങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയുടെ ഏറ്റവും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിംഗ് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായാണ് പ്രഖ്യാപിച്ചത്. 103 ടെസ്റ്റുകളിൽ നിന്ന് 417 വിക്കറ്റുകളും 236 ഏകദിനങ്ങളിൽ നിന്ന് 269 വിക്കറ്റുകളും നേടിയ ഹർബജൻ പല ഇന്ത്യൻ വിജയങ്ങൾക്കും ചുക്കാൻ പിടിച്ചു.
Comments