കിഴക്കമ്പലം: ക്രിസ്തുമസ് ദിനത്തിലെ രാത്രിയിലുണ്ടായ അക്രമ സംഭവം അപ്രതീക്ഷതവും യാദൃശ്ചികവുമാണെന്ന് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നവരെ കമ്പനി ഒരു തരത്തിലും സംരക്ഷിക്കുകയില്ല. ചെറിയ കുറ്റത്യമാണെങ്കിലും പോലീസിനെ അറിയിച്ച് അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതാണ് കിറ്റെക്സ് പാലിച്ചു വരുന്ന രീതി. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള 40 ൽ താഴെ വരുന്ന തൊഴിലാളികളാണ് സംഭവത്തിന് പിന്നിലെന്നും സാബു പറഞ്ഞു.
രാത്രി 9 മണിയോടെ കരോൾ ഗാനമാലപിച്ച് ക്യാമ്പിൽ ബഹളമുണ്ടാക്കിയപ്പോൾ മറ്റ് ജീവനക്കാരൻ അതിനെ ചോദ്യം ചെയ്തു. ഇത് അവർ തമ്മിൽ തർക്കത്തിന് ഇടയാക്കി ഇത് തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെയും സൂപ്പർവൈസർമാരെയും കരോൾ സംഘം അക്രമിച്ചു. അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോൾ അവർക്ക് നേരെയും ഈ സംഘം തിരിയുകയായിരുന്നു. ലഹരി വസ്തുക്കൾ അക്രമി സംഘം ഉപയോഗിച്ചതായാണ് സംശയം. സംഭവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും സാബു അറിയിച്ചു.
കമ്പനിയിൽ ജോലിക്കെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കുന്നത്തുനാട് പോലീസ് സ്റ്റേഷനിലും ഇവരുടെ വിവരങ്ങൾ കമ്പനി നൽകാറുണ്ട്. വിവിധ ഭാഷാ തൊഴിലാളികളെ ജോലിക്കെടുക്കുമ്പോൾ ഒരു തൊഴിൽദാതാവ് ചെയ്യേണ്ട എല്ലാ എല്ലാ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാറുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്തവരിൽ കുറ്റവാളികളെ തിരിച്ചറിയാൻ പോലീസിന് എല്ലാവിധ സഹായവും കിറ്റെക്സ് മാനേജ്മെന്റ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിറ്റെക്സിൽ എന്നല്ല കേരളത്തിൽ ഒരിടത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. അതിനനുസൃതമായ മാതൃകാപരമായ നടപടികളാണ് ഈ സംഭവത്തിൽ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടത്. അന്യ സംസ്ഥാനത്ത് നിന്ന് തൊഴിലെടുക്കാനായി ലക്ഷകണക്കിന് തൊഴിലാളികൾ കേരളത്തിൽ എത്തുന്നുണ്ട്. ഇവരുടെ ക്രിമിനൽ പശ്ചാത്തലം അടക്കം പരിശോധിക്കുന്നതിൽ പരിമിതികൾ ഉണ്ട്. എന്നാൽ കുറച്ച് പേർ ചെയ്ത തെറ്റിന്റെ പേരിൽ അന്യസംസ്ഥാനത്ത് നിന്ന് വരുന്ന എല്ലാവരെയും സംശയത്തിന്റെ കണ്ണ് കൊണ്ട് കാണുന്നതും ശരിയല്ല. ലക്ഷകണക്കിന് മലയാളികൾ ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിലുണ്ട്. ഈ സംഭവത്തോടെ വിവിധ ഭാഷാ തൊഴിലാളികളെ കേന്ദ്രീകരിച്ച് ലഹരി എത്തിക്കുന്ന സംഘത്തെയാണ് തിരിച്ചറിയേണ്ടത്.
അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തെ രാഷ്‌ട്രീയ സങ്കുചിത താല്പര്യത്തോടെ ഉപയോഗിക്കുന്നവർ കഴിഞ്ഞ ആറു മാസമായി കിറ്റെക്സ് പൂട്ടിക്കാൻ ശ്രമിക്കുന്നവരാണ്. കുന്നത്തുനാട് എം എൽ എ അടക്കം കിറ്റെക്സിനോടുള്ള വിരോധം വെച്ച് പ്രകോപനപരമായി സംസാരിച്ച് കേരളത്തിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളെ സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ ശ്രമിക്കുന്നത് ഒരു തരത്തിലു സംസ്ഥാനത്തിന് ഗുണകരമല്ല. അത് കേരളത്തിന്റെ സാഹചര്യത്തിൽ സ്ഥിതി ഗതികൾ കൂടുതൽ വഷളാക്കാനെ ഇടയാക്കും. ജീവനക്കാരുടെ അച്ചടക്കത്തിലും നിയമ ലംഘനത്തിലും ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച നടത്താൻ കിറ്റെക്സ് ശ്രമിച്ചിട്ടില്ല. അത് തുടർന്നും തുടരുമെന്നും സാബു ജേക്കബ് പറഞ്ഞു.
Comments