ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജീത്ത് വധക്കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലെന്ന് ജില്ലാ പോലീസ് മേധാവി ജയ്ദേവ് ജി. പ്രതികളെ സംബന്ധിച്ച വ്യക്തമായ സൂചനകൾ ലഭിച്ചുകഴിഞ്ഞു. അവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. പ്രധാന പ്രതികൾ മുഴുവൻ പിടിയിലായ ശേഷമെ കേസിലെ ഗൂഢാലോചനകൾ വ്യക്തമാവുകയുള്ളൂ എന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ ഇതുവരെ ആറ് പേർ പിടിയിലായിട്ടുണ്ട്. ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതൽ പരിശോധന നടക്കുകയാണ്. ഗൂഢാലോചനയിൽ പങ്കെടുത്ത പ്രധാന പ്രതികൾ ഇനിയും പിടിയിലാകാനുണ്ടെന്നും പോലീസ് വ്യക്തമാക്കി.
രൺജീത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 12പേരാണ് നേരിട്ട് പങ്കെടുത്തതെന്നാണ് പോലീസ് പറയുന്നത്. ഇതിൽ ആറ് പേരെയാണ് ഇതുവരെ പിടികൂടിയത്. ശനിയാഴ്ച്ച പിടിയിലായ നാല് പ്രതികളേയും റിമാൻഡ് ചെയ്തു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ പേരും മേൽവിലാസവും പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കുറ്റകൃത്യത്തിൽ പങ്കെടുത്തവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നാണ് പോലീസ് പറയുന്നത്.
അതേസമയം കൊലപാതകം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും പ്രധാന പ്രതികളെ പിടികൂടാത്തതിൽ പോലീസിനെതിരെ വിമർശനം ശക്തമായിരിക്കുകയാണ്. പ്രതികൾ സംസ്ഥാനം വിട്ടെന്ന് പോലീസ് തന്നെ വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തിൽ ഇരുട്ടിൽ തപ്പാതെ കേസന്വേഷണം എൻഐഎക്ക് വിടണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പോലീസ് എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് ക്രിമിനലുകളെ സഹായിക്കുകയാണെന്നാണ് ഉയരുന്ന വിമർശനം.
Comments