ന്യൂഡൽഹി: പതിനെട്ടുകാരനായ സുഹൃത്തിനെ വെട്ടിക്കൊന്ന കേസിൽ പ്രതികൾ പിടിയിൽ.ഡൽഹിയിലെ മംഗോൽപുരി സ്വദേശിയായ സന്തോഷ് പ്രസാദ് എന്ന യുവാവിനെ കൊന്ന കേസിലാണ് പ്രതികൾ പിടിയിലായത്.കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രിൻസ്,ഹർഷു ജാവേദ് എന്നിവരെ നീണ്ട അന്വേഷണത്തിന് ശേഷമാണ് പോലീസ് പിടികൂടിയത്.
പ്രതികൾ ജാക്കറ്റ് നൽകാൻ ആവശ്യപ്പെട്ടത് സന്തോഷ് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം. ക്രിസ്മസ് ദിനത്തിലാണ് സംഭവം നടന്നത്.സുഹൃത്തുക്കൾ സന്തോഷിനോട് ജാക്കറ്റ് കടമായി നൽകാൻ ആവശ്യപ്പെട്ടിരുന്നു.എന്നാൽ സന്തോഷ് അത് വിസമ്മതിച്ചു.തുടർന്ന് പ്രകോപിതരായ പ്രതികൾ സന്തോഷിനെ വെട്ടിക്കൊന്ന് ഓടയിലെറിഞ്ഞ് ഒളിവിൽ പോവുകയായിരുന്നു.
മകൻ വീട്ടിൽ തിരിച്ചെത്താത്തിനെ തുടർന്ന് സന്തോഷിന്റെ അമ്മ പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് സന്തോഷിന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിക്കുകയായിരുന്നു. മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് മകൻ അവസാനമായി ഉണ്ടായിരുന്നതെന്ന് അമ്മ പോലീസിനോട് വിശദമാക്കിയതോടെ അന്വേഷണം ആ വഴിക്ക് ആരംഭിച്ചു.തുടർന്ന് സന്തോഷിന്റെ സുഹൃത്തുക്കൾക്കായി തെരച്ചിൽ ആരംഭിച്ചു.
പോലീസ് പിറകെയുണ്ടെന്ന് മനസിലാക്കിയ പ്രതികൾ വീട്ടിൽ കാൺപൂരിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ആദ്യം ബീഹാറിലേക്കും തുടർന്ന് ഗുജറാത്തിലേക്കും രക്ഷപ്പെട്ടു.ഒരാഴ്ചയിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതികളെ ഗുജറാത്തിലെ കച്ചിൽ നിന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതികളിലൊരാളായ പ്രിൻസിന് സന്തോഷ് ജാക്കറ്റ് കടം കൊടുക്കാൻ വിസമ്മതിച്ചതിനാണ് കൊലപാതകം നടത്തിയതെന്ന് മൂവരും സമ്മതിച്ചു. പ്രിൻസിനെ സന്തോഷ് പരിഹസിച്ചുവെന്നും, അതിന്റെ പ്രതികാരമായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതികൾ വെളിപ്പെടുത്തി
Comments