ഛണ്ഡീഗഡ് : ഗുരുഗ്രാമിൽ പൊതുസ്ഥലത്ത് പരസ്യമായി നമാസ് നടത്തിയതുമായി ബന്ധപ്പെട്ട് രാജ്യസഭാ മുൻ എംപിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. ഹിന്ദു സംഘടനകൾ നൽകിയ പരാതിയിൽ മുൻ എംപി മുഹമ്മദ് അദീബിനെതിരെയാണ് പോലീസ് കേസ് എടുത്തത്. സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചതിനും, അനധികൃതമായി ഭൂമി കയ്യേറാൻ ശ്രമിച്ചതിനുമാണ് കേസ്.
ഹിന്ദു സംഘടനാ പ്രവർത്തകരായ ദിനേഷ് ഭാരതി, ഹിമ്മത്, വിക്കി കുമാർ എന്നിവരാണ് അദീബിനെതിരെ പോലീസിൽ പരാതി നൽകിയത്. പൊതുസ്ഥലത്ത് നമാസ് നടത്തി പ്രദേശത്തെ സാമൂദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇതിന് പുറമേ നമാസ് നടത്തി ഭൂമി കയ്യേറാനും ശ്രമമുണ്ട്. ഏതാനും നാളുകളായി ഇത് തുടരുകയാണെന്നും പരാതിയിൽ പറയുന്നു.
സെക്ടർ 40 ലെ ഭൂമി ശ്മശാനമാണെന്ന് ദിനേഷ് ഭാരതി പറഞ്ഞു. ഇവിടെ മസ്ജിദ് പണിയണമെന്നാണ് അദീബ് അടക്കമുള്ളവർ പറയുന്നത്. ഒരു മതത്തെയും തങ്ങൾ ലക്ഷ്യമിടുന്നില്ല. ഭൂമി കയ്യേറ്റവും, പൊതുസ്ഥലം ദുരുപയോഗം ചെയ്ത് സാമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്നതിനെയുമാണ് തങ്ങൾ എതിർക്കുന്നത്. അദീബും സംഘവും ആളുകളെ തെറ്റിദ്ധരിപ്പിച്ച് സാമുദായിക ഐക്യം തകർക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്ടർ 40 പോലീസ് സ്‌റ്റേഷനിലാണ് അദീബിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് കേസ് എടുത്തതെന്ന് പോലീസ് പറഞ്ഞു.
Comments