കോഴിക്കോട്: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം തടഞ്ഞ് ആക്രമിക്കാനുള്ള കോൺഗ്രസ് ശ്രമം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പഞ്ചാബ് സർക്കാർ പ്രധാനമന്ത്രിയുടെ സുരക്ഷാകാര്യത്തിൽ വരുത്തിയ വീഴ്ച ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് കോൺഗ്രസും മുഖ്യമന്ത്രി ചരൺജീത് ഛന്നിയും ശ്രമിച്ചത്. പഞ്ചാബിലെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് നരേന്ദ്രമോദി സംസ്ഥാനത്തെത്തിയത്. എന്നാൽ തിരഞ്ഞെടുപ്പിൽ തോൽവി മണത്ത കോൺഗ്രസും സർക്കാരും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ അസ്വസ്ഥരാവുകയായിരുന്നു.
ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രതിഷേധം കാരണം വഴിയിൽ കുടുങ്ങുന്നത്. പ്രധാനമന്ത്രിക്കെതിരായ അക്രമത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസിന്റെ ദേശീയ നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ അവരുടെ ഫാസിസ്റ്റ് സമീപനം വ്യക്തമാകുന്നതാണ്. രാജ്യത്തെ ജനങ്ങൾ തിരഞ്ഞെടുത്ത പ്രധാനമന്ത്രിക്കെതിരായ കോൺഗ്രസിന്റെ അസഹിഷ്ണുതയ്‌ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഇത്തരം ധാർഷ്ട്യം കാരണമാണ് കോൺഗ്രസിനെ ഭാരതീയർ ചവറ്റുകൊട്ടയിലെറിഞ്ഞതെന്ന് അവർ മറക്കരുത്. തീക്കൊള്ളികൊണ്ടാണ് കോൺഗ്രസ് തല ചൊറിയുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments