കണ്ണൂർ: ആരെതിർത്താലും കെ-റെയിൽ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും എൽഡിഎഫ് നേതാക്കളുടെയും ആവർത്തിച്ചുള്ള പ്രസ്താവനയ്‌ക്കിടെ പദ്ധതിയ്‌ക്കെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പദ്ധതിയെ വിമർശിച്ച് സിപിഐയുടെ മുതിർന്ന നേതാവിന്റെ മകൻ തന്നെ രംഗത്ത് വന്നിരിക്കുന്നത്. സിപിഐയുടെ പ്രവർത്തകനും കണ്ണൂർ ബാറിലെ അഭിഭാഷകനുമാണ് രൂപേഷ്.
കെ-റെയിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതിന് പുറമെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കെതിരെയും സംസ്ഥാന മന്ത്രിമാർക്കെതിരെയും ഒളിയമ്പ് കൂടിയാണ് ഫേസ്ബുക്ക് പോസ്റ്റ്. നേതാക്കളുടെ ആഡംബര ജീവിതവും ധാരാളിത്തവും തുറന്നു പറയാനും പന്ന്യന്റെ മകൻ തയ്യാറായത് വരും ദിവസങ്ങളിൽ ചർച്ചയാകാനിടയുണ്ട്. അതിവേഗം പറന്നെത്താവുന്ന ആകാശയാത്ര മറന്ന് അത്യാവശ്യമല്ലാത്ത ഒരു പാളത്തിനായി അതിവേഗം ഓടി നടക്കുമ്പോൾ പാളത്തിൽ തട്ടി മറിഞ്ഞു വീഴുന്ന വീടുകളും സമ്പാദ്യങ്ങളും ആഡംബരത്തിൽ കെട്ടി പൊക്കിയ സ്വപ്‌നങ്ങളല്ലെന്നും അതൊരായുസ്സിന്റെ വിയർപ്പിനാൽ തലചായ്‌ക്കാനായ് കെട്ടി പൊക്കിയതു മാത്രമാണെന്നത് മറന്നു പോകരുതെന്നും പോസ്റ്റിലൂടെ സംസ്ഥാന സർക്കാറിന് മുന്നറിയിപ്പ് നൽകുകയാണ് മുതിർന്ന സിപിഐ നേതാവിന്റെ മകൻ.
രൂപേഷ് പന്ന്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. ആശകളും മോഹങ്ങളും ആഗ്രഹങ്ങളും അതിരുവിടുമ്പോൾ കാലത്തിനു മുമ്പെ പറക്കാനായി മനസ്സ് താനെ ചിറകുകൾ തുന്നി കൂട്ടും…കാലത്തിനു മുമ്പേ പറക്കാൻ വെമ്പുന്ന മനസ്സുമായി നിൽക്കുന്നവർക്ക് മുന്നിൽ.. തുന്നാനായി ചിറകുകളില്ലാത്തവരുടെ മോഹങ്ങൾ വെറും വ്യാമോഹങ്ങളായി തീരും….സ്വന്തം ചിറകുകൾ തുന്നാതെ മറ്റുള്ളവരുടെ ചിറകുകൾ തുന്നാനായി തുനിഞ്ഞിറങ്ങിയവരായിരുന്നു കയ്യൂരും കരിവള്ളൂരും പുന്നപ്രയിലും വയലാറിലും ചിറകുകളറ്റ് ചാരമായത് .. എം പി ആകാനും എം എൽ എ ആകാനും മന്ത്രിയാകാനുമുള്ള മോഹമില്ലാതെ ചാരമായ അവരുടെ ചാരത്തിൽ ഹൃദയം ചേർത്ത് വെച്ചപ്പോഴാ വയലാറിന്റെ കവി മനസ്സിൽ ബലികുടീരങ്ങൾ കെടാത്ത കൈത്തിരി നാളങ്ങളായി തീർന്നത്…
ആ കൈത്തിരി നാളങ്ങൾ കെ റെയിലിനും ജലപാതയ്‌ക്കും കടമെടുക്കാനായി കെടാതെ കത്തുമ്പോൾ മറന്നു പോകുന്നത് രണ സ്മാരകങ്ങൾ മാത്രമല്ല ….മരുന്നിനു പോലും തികയാത്ത ക്ഷേമ പെൻഷനുകളുമായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാത്ത പെൻഷൻ കൂട്ടി കിട്ടേണ്ട പതിനായിരങ്ങളെ കൂടിയാണ്.പറന്നെത്താനായി ഒന്നര മണിക്കൂർ അകലെ മാത്രം നിൽക്കുന്നിടത്തേക്ക്… നാലു മണിക്കൂർ കൊണ്ടോടിയെത്താനായി തിടുക്കപ്പെടുമ്പോൾ …ആ ഓട്ടത്തിന് വെറും കാഴ്ചക്കാരാകാൻ മാത്രമായി നിൽക്കുന്ന ഒരു വലിയ ജനസഞ്ചയം കോവിഡിൽ പാളം തെറ്റി പണിയില്ലാതലയുന്നതും.. കടം കയറി ജപ്തികളുടെയും ജീവിതത്തിന്റെയും പാളത്തിനിടയിൽ ഉത്തരമില്ലാത്ത ചോദ്യമായി കുരുങ്ങി കിടക്കുന്നതും മങ്ങിയ കാഴ്ചകളാകരുതൊരിക്കലും.. അകമ്പടി വാഹനങ്ങളോ ആഡംബര സൗകര്യങ്ങളോ വേണ്ട എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത കമ്മ്യൂണിസ്റ്റ് മന്ത്രിമാർ….
അതിവേഗം പറന്നെത്താവുന്ന ആകാശയാത്ര മറന്ന് അത്യാവശ്യമല്ലാത്ത ഒരു പാളത്തിനായി അതിവേഗം ഓടി നടക്കുമ്പോൾ പാളത്തിൽ തട്ടി മറിഞ്ഞു വീഴുന്ന വീടുകളും
സമ്പാദ്യങ്ങളും ആഢംമ്പരത്തിൽ കെട്ടി പൊക്കിയ സ്വപ്നങ്ങളല്ല… അതൊരായുസ്സിന്റെ വിയർപ്പിനാൽ തലചായ്‌ക്കാനായ് കെട്ടി പൊക്കിയതു മാത്രമാണെന്നത് മറന്നു പോകരുത് … കാർ മേഘങ്ങൾക്കുള്ളിലൊളിച്ചിരിക്കാനല്ല കമ്മ്യൂണിസ്റ്റായത്..
മരണം വരെ കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞു നടന്ന്….
കിട്ടാവുന്ന സൗകര്യങ്ങൾ തേടി പിടിച്ച് പട്ടുമെത്തയിൽ കിടക്കാനായുമല്ല കമ്മ്യൂണിസ്റ്റായത് …വിശക്കുന്ന വയറിന്റെ വേദന നേരിട്ടനുഭവിച്ച കുട്ടിക്കാലത്തെ നോവിൽ കിളിർത്തതാണ് കമ്യൂണിസ്റ്റ് മനസ്സ് … കട്ടൻ ചായയും പരിപ്പുവടയും ഓർമ്മകളായി പോലും ഓർക്കാനിഷ്ടപ്പെടാതെ.. പകിട്ടു നോക്കി പറക്കുന്ന മനസ്സുകളുടെ കാഴ്ചകൾക്ക് മുന്നിൽ വികസന വിരുദ്ധനാകാം…കോവിഡിനാൽ പണി നഷ്ടപ്പെട്ടവർക്ക് തൊഴിൽ നല്കാൻ വ്യവസായങ്ങളും തൊഴിൽ ശാലകളുമാണ് തൊഴിലില്ലാത്ത ഈ കാലത്ത് അത്യാവശ്യം ..ചെലവുചുരുക്കി അകമ്പടി വാഹനമില്ലാതെ തെന്നി നീങ്ങുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിമാർ..അതാകണം ഈ കോവിഡു കാലത്തെ വികസന കാഴ്ചകൾ .. സന്യാസിയായ കമ്മ്യൂണിസ്റ്റായി ജീവിച്ചു കാണിച്ചു തന്ന വെളിയം ഭാർഗ്ഗവന്റ ഓർമ്മകൾ തുടിക്കുന്ന ജീവനുകളാകണം കൊടി വെച്ച കാറിനുള്ളിലെ കമ്യൂണിസ്റ്റ് മന്ത്രിമാർ ..
ഫേസ്ബുക്ക് കുറുപ്പ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments