കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സംഘങ്ങളായി തിരിഞ്ഞ്. മൂന്ന് സംഘമായി തിരിഞ്ഞാകും പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലുള്ള കേസ് അന്വേഷിക്കുക. സംവിധായകൻ ബാചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിലാണ് സംഘങ്ങളായി തിരിഞ്ഞ് കേസ് അന്വേഷിക്കാൻ തീരുമാനിച്ചത്.
അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതും ജയിലിൽ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതി പൾസർ സുനി അമ്മയ്‌ക്ക് കൈമാറിയ കത്തും ഒരു സംഘം അന്വേഷിക്കും. ദിലീപിന് പൾസർ സുനിയുമായി അടുത്ത ബന്ധമുണ്ടായിരുന്നോയെന്നകാര്യം രണ്ടാമത്തെ സംഘം അന്വേഷിക്കും.
കേസിൽ നിന്നും രക്ഷപ്പെടാൻ ദിലീപ് സാക്ഷികളെ സ്വാധീനിയ്‌ക്കാൻ ശ്രമിച്ചെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അന്വേഷണ ചുമതല മൂന്നാമത്തെ സംഘത്തിനാണ്. വിചാരണ കോടതി നടപടികളിൽ പ്രതിഷേധിച്ച് രാജിവെച്ച സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വിഎൻ അനിൽകുമാറിനെ തിരികെ കൊണ്ടുവരാനുള്ള നടപടികൾക്കായി ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
Comments