തിരുവനന്തപുരം: മെഗാ തിരുവാതിരയുടെ ചൂടാറും മുൻപേ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയിൽ ഗാനമേള. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് ഗാനമേള നടത്തിയത്. സിനിമാ ഗാനങ്ങളും സിപിഎം ഗാനങ്ങളും വേദിയിലെത്തിയതോടെ മാനദണ്ഡങ്ങൾ ലംഘിച്ച് സഖാക്കളും ആവേശത്തിലായി.
സിപിഎം ജില്ലാ പ്രതിനിധികളും നേതാക്കളും റെഡ് വോളന്റിയർമാരുമെല്ലാം ഗാനമേള കൂട്ടംചേർന്ന് ആസ്വദിച്ചു. ടിപിആർ 30 കടന്ന ജില്ലകളിൽ ആൾക്കൂട്ടം പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് ഗാനമേള സംഘടിപ്പിച്ചത്. 50 പേരിൽ താഴെയാണ് പങ്കെടുക്കുന്നതെങ്കിലും യോഗങ്ങൾ അനുവദിക്കില്ലെന്നും നേരത്തെ തീരുമാനിച്ച യോഗങ്ങൾ മാറ്റിവെയ്‌ക്കണമെന്നും കളക്ടറുടെ നിർദ്ദേശമുണ്ട്.
മൂന്ന് ദിവസമായി ടിപിആർ 30ന് മുകളിലുള്ള തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും പരിപാടികളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. മതപരമായ ചടങ്ങുകൾക്കും ഇത് ബാധകമാണ്. കല്യാണം, സംസ്‌കാര ചടങ്ങുകൾ എന്നിവയ്‌ക്ക് പരമാവധി 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല. ഈ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് പ്രതിനിധികൾ മാത്രം 250 ൽ അധികം പേർ പങ്കെടുത്ത സിപിഎം സമ്മേളനം നടന്നത്.
Comments