തിരുവനന്തപുരം: സ്‌കൂളിലെ വാക്‌സിനേഷൻ സംബന്ധിച്ച ക്രമീകരണങ്ങൾ തയ്യാറായതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രക്ഷിതാക്കളുടെ അനുമതിയോടെയേ കുട്ടികൾക്ക് വാക്‌സിൻ നൽകൂ എന്ന് മന്ത്രി അറിയിച്ചു. ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 8.14 ലക്ഷം കുട്ടികൾ വാക്‌സിനേഷന് അർഹരാണെന്ന് മന്ത്രി അറിയിച്ചു.
500 കുട്ടികളിൽ കൂടുതലുള്ള സ്‌കൂളുകളിൽ വാക്‌സിനേഷൻ കേന്ദ്രം ഒരുക്കും. നിലവിൽ 51 ശതമാനത്തിലധികം കുട്ടികൾക്ക് വാക്‌സിനേഷൻ നൽകി കഴിഞ്ഞു. 967 സ്‌കൂളുകളിലാണ് വാക്‌സിൻ നൽകുന്നത്. ഈ സ്‌കൂളുകളിൽ വാക്‌സിനേഷനായി പ്രത്യേകം മുറികൾ സജ്ജമാക്കും. ആംബുലൻസ് സൗകര്യമൊരുക്കാനും സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
10, 11, 12 ക്ലാസുകൾ നടത്തുന്നതിന് സ്‌കൂൾ ശുചീകരിക്കും. 22, 23 തീയതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. വിക്ടേഴ്‌സ് ചാനൽ വഴിയുള്ള പഠനത്തിന് ടൈം ടേബിൾ ഉടൻ പുറത്തിറക്കും. ഈ മാസം 21 മുതൽ ഓൺ ലൈൻ ക്ലാസുകൾ തുടങ്ങുമെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.
വാക്‌സിൻ കുത്തിവെപ്പ് നൽകേണ്ടെങ്കിൽ ബന്ധപ്പെട്ട ഡോക്ടർമാർ മാർഗനിർദ്ദേശം നൽകണം. ബുധനാഴ്ച മുതൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ വാക്‌സിനേഷൻ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രി ക്രമീകരണങ്ങൾ സംബന്ധിച്ചുള്ള വിവിരങ്ങൾ പുറത്തുവിട്ടത്. വാക്സിനേഷൻ സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം കൈറ്റ് വഴി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments