കുട്ടികൾക്ക് മൊബൈൽ ഫോണും മറ്റും കളിക്കാൻ നൽകരുതെന്ന് അറിവുള്ളവർ ഉപദേശിക്കാറുണ്ട്. ചിലർ കരുതും കുഞ്ഞുങ്ങൾ അവ നശിപ്പിച്ചാലോ എന്നോർത്തിട്ടാവും മൊബൈൽ നൽകരുതെന്ന് പറയുന്നതെന്ന്. കുരുന്നുകൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ഇത്തരം ഡിജിറ്റൽ ഉപകരണങ്ങൾക്ക് സാധിക്കും, അതോടൊപ്പം മാതാപിതാക്കൾക്ക് സാമ്പത്തിക ബാധ്യതും ഇത് വരുത്തി വയ്‌ക്കും. അതിന് ഒരു ഉദാഹരണമാണ് ഇനി പറയാൻ പോകുന്നത്.
അമേരിക്കയിലെ ന്യു ജേഴ്‌സിയിൽ താമസിക്കുന്ന ഒരു വയസ്സുകാരന്റെ കുസൃതിയിൽ മാതാപിതാക്കൾക്ക് നഷ്ടമായത് 1.4 ലക്ഷം രൂപയാണ്. അയാൻഷ് കുമാർ എന്ന ഒരു വയസ്സുകാരൻ തന്റെ അമ്മയുടെ ഫോണിൽ ഓൺലൈൻ ഷോപ്പിംഗ് നടത്തി വാങ്ങിയതാണ് ഈ 1.4 ലക്ഷം രൂപയുടെ സാധനങ്ങൾ. എന്തുകൊണ്ടാണ് കുഞ്ഞുങ്ങൾക്ക് മൊബൈൽ ഫോൺ കൊടുക്കരുത് എന്ന് പറയുന്നത് എന്ന് ഈ മാതാപിതാക്കൾക്ക് ഇപ്പോൾ മനസിലായി.
സംഭവം അറിഞ്ഞപ്പോൾ മാതാപിതാക്കൾ ഒന്ന് ഞെട്ടിയെങ്കിലും ഇതിന് അവർ ഒരു വിശദീകരണവും നൽകുന്നുണ്ട്. കുഞ്ഞ് മനപ്പൂർവ്വം അല്ല സാധനങ്ങൾ വാങ്ങിയത് എന്നാണ് മാതാപിതാക്കൾ പറയുന്നത്. അയാൻഷിന്റെ അമ്മ മധു പുതിയ വീട്ടിലേയ്‌ക്ക് മാറുമ്പോൾ വാങ്ങാനായി കുറച്ച് സാധനങ്ങൾ വാൾമാർട്ട് എന്ന ഷോപ്പിംഗ് ആപ്ലിക്കേഷനിൽ തിരഞ്ഞെടുത്തുവെച്ചിരുന്നു. അശ്രദ്ധമൂലം ഫോൺ കുഞ്ഞിന് എടുക്കാൻ പാകത്തിൽ വെച്ച ശേഷം അമ്മ മറ്റ് ജോലികളിൽ ഏർപ്പെട്ടു. ഈ സമയം, കുഞ്ഞാവട്ടെ അമ്മയുടെ ഓൺലൈൻ ഷോപ്പിംഗ് അങ്ങ് എളുപ്പമാക്കി. ഒറ്റയടിക്ക് എല്ലാം സാധനങ്ങളും അയാൻഷ് ഓർഡർ ചെയ്ത് വീട്ടുമുറ്റത്തെത്തിച്ചു. അച്ഛനും അമ്മയും സഹോദരങ്ങളും ഫോൺ ഉപയോഗിക്കുന്നത് കണ്ടാണ് അയാൻഷും ഇത് കൈകാര്യം ചെയ്യാൻ ശ്രമിച്ചത് എന്നാണ് അമ്മ പറയുന്നത്.
ഇത്രയും അധികം സാധനങ്ങൾ വീട്ടുമുറ്റത്തെത്തിയപ്പോൾ തങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്ന് അയാൻഷിന്റെ പിതാവ് പ്രമോദ് കുമാർ പറയുന്നു. കുഞ്ഞ് അറിയാതെ ഓർഡർ ചെയ്ത ചില വസ്തുക്കൾക്ക് തങ്ങളുടെ വീടിന്റെ വാതിലുകളെക്കാളും വലുപ്പമുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. ഇതോടെ ഞങ്ങൾ ഒരു പാഠം പഠിച്ചുവെന്നും ഇനിമുതൽ ഫോൺ ലോക്ക് ചെയ്യാതെ ഇരിക്കില്ലെന്നും ഇരുവരും കൂട്ടിച്ചേർത്തു.
Comments