ന്യൂഡൽഹി: 2022ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. രാജ്യം ഇത്തവണ 128 പേരെയാണ് പത്മ പുരസ്‌കാരം നൽകി ആദരിക്കുന്നത്. അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്‌ക്കും പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചു.
ജനറൽ ബിപിൻ റാവത്തിന് പുറമെ യുപി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാൺ സിങ്ങിനും മാദ്ധ്യമ പ്രവർത്തകൻ രാധേഷാം ഖേംകയ്‌ക്കും പത്മവിഭൂഷൺ ലഭിച്ചു. ഭാരത് ബയോടെക് മേധാവിമാരായ കൃഷ്ണ എല്ല, സുചിര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എന്നിവർക്കും പത്മഭൂഷൺ നൽകും.
നീരജ് ചോപ്ര, സോനു നിഗം, അനിൽ രാംജ് വംശി, ബാലാജി താംബെ, ഭീംസെൻ, വിജയ കുമാർ ഡോംഗ്രെ എന്നിവർക്ക് പത്മശ്രീ നൽകാനും തീരുമാനമായി. നാല് മലയാളികൾക്ക് പത്മ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ശങ്കര നാരായണ മേനോൻ ചൂണ്ടയിൽ(കായികം), പി നാരായണക്കുറുപ്പ്(സാഹിത്യം, വിദ്യാഭ്യാസം), കെവി റാബിയ(സാമൂഹിക സേവനം), ശോശാമ്മ ഐപ്പ്(മൃഗസംരക്ഷണം) എന്നിവരാണ് പത്മശ്രീ നേടിയ മലയാളികൾ.
Comments