ബംഗളൂരു: ഭാര്യാ ബന്ധുക്കൾ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചുവെന്ന ആരോപണവുമായി പോലീസിൽ പരാതി നൽകി യുവാവ്. കർണാടക സ്വദേശിയായ മാറപ്പയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഭാര്യാപിതാവിനും മറ്റ് ബന്ധുക്കൾക്കും എതിരെയാണ് മാറപ്പയുടെ പരാതി. ഭാര്യ സരളയേയും കുഞ്ഞിനേയും കാണണമെങ്കിൽ ക്രിസ്ത്യൻ മതത്തിലേക്ക് മാറണമെന്ന് കുടുംബം ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.
മതപരിവർത്തനം നടത്തുന്നതിനായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം നടത്തുകയും ചെയ്തുവെന്ന് 24 വയസ്സുകാരനായ മാറപ്പ പറഞ്ഞു. 2020 ജൂലൈയിലാണ് ഇവരുടെ വിവാഹം നടക്കുന്നത്. അന്ന് വിശുദ്ധവെള്ളത്തിൽ മുങ്ങാൻ ഭാര്യയുടെ ബന്ധുക്കൾ നിർബന്ധിച്ചു. അന്ന് മുതൽ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്തതായി അവർ പ്രഖ്യാപിക്കുകയായിരുന്നു.
ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആരാധിക്കരുതെന്ന് ആവശ്യപ്പെട്ട് ദൈവങ്ങളുടെ ചിത്രങ്ങൾ കീറുകയും കത്തിച്ചുകളയുകയും ചെയ്തതായി പരാതിയിലുണ്ട്. ഹിന്ദു ദൈവങ്ങളെ ആരാധിച്ചാൽ നരകത്തിൽ പോകുമെന്നാണ് ഭാര്യയുടെ വീട്ടുകാർ പറഞ്ഞത്. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിന് ഗർഭാവസ്ഥയിലുള്ള ഭാര്യയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് കുഞ്ഞ് ജനിച്ച ശേഷം കുഞ്ഞിനെ കാണാൻ അവർ അനുവദിച്ചില്ല.
മറ്റ് ബന്ധുക്കളിൽ നിന്നാണ് താൻ കുഞ്ഞിനെ പറ്റിയുള്ള വിവരങ്ങൾ അറിയുന്നത്. കുഞ്ഞിനെ കാണാൻ പോയ മാറപ്പയുടെ ബന്ധുക്കളേയും അവർ അപമാനിച്ച് വിട്ടു. സരളയുടെ പിതാവിനും, മുത്തച്ഛനും ബന്ധുക്കൾക്കുമെതിരെയാണ് മാറപ്പ പരാതി നൽകിയിരിക്കുന്നത്. വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments