ഹൈദരാബാദ് : ആന്ധ്രാ പ്രദേശിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന രഥം അക്രമികൾ തീയിട്ടു നശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം.
ചിറ്റൂർ ജില്ലയിലെ കനിപ്പക്കത്തുള്ള ശ്രീ വരസിദ്ധി വിനായക ക്ഷേത്രത്തിലെ രഥമാണ് കത്തി നശിച്ചത്. രഥം നിലത്ത് തള്ളിയിട്ട ശേഷം അതിന് മുകളിൽ പാഴ്‌വസ്തുക്കൾ കൊണ്ടിട്ട ശേഷം കത്തിക്കുകയായിരുന്നു. പാഴ്‌വസ്തുക്കളുടെ അവശിഷ്ടങ്ങൾ സമീപ പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതും കത്തിയ നിലയിലാണ്.
ക്ഷേത്രത്തിന് സമീപം താമസിക്കുന്നവരാണ് കത്തിക്കരിഞ്ഞ നിലയിൽ രഥം ആദ്യം കണ്ടത്. ഉടനെ വിവരം ക്ഷേത്രം അധികൃതരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
അതേസമയം ജില്ലയിൽ ക്ഷേത്രങ്ങൾക്ക് നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ വിശ്വാസികൾ പ്രതിഷേധിച്ചു. 11 ാം നൂറ്റാണ്ടിൽ പണി തീർത്ത ഗണേശ ക്ഷേത്രമാണ് ശ്രീ വരസിദ്ധി വിനായക സ്വാമി ക്ഷേത്രം.
Comments