ലക്‌നൗ : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ പ്രചാരണം ശക്തമാക്കി ബിജെപി. മഥുരയിൽ വീടുകളിലെത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് ക്യാമ്പെയിൻ നടത്തിയത്. ഉത്തർപ്രദേശ് രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും യുപി ഇല്ലാതെ ഇന്ത്യയ്‌ക്ക് മുന്നേറാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ തെരഞ്ഞെടുത്താൽ യുപിയിൽ വീണ്ടും ഗുണ്ടകൾ അഴിഞ്ഞാടും. നിരവധി എസ്പി പ്രവർത്തകർ ഗുണ്ടാ നേതാക്കളാണ്. യുപിയിലെ ജനങ്ങളെ ഒരിക്കൽ ഗുണ്ടകളാണ് ഭരിച്ചിരുന്നത്. പോലീസുകാർക്ക് പോലും അവരെ ഭയമായിരുന്നു. സ്ത്രീകളും കുട്ടികളും വീടിന് പുറത്തിറങ്ങാൻ പേടിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. ഗുണ്ടാ നേതാക്കൾ പോലീസിനെ ഭയന്ന് സ്വയം കീഴടങ്ങുകയാണെന്ന് അമിത് ഷാ പറഞ്ഞു.
കുടുംബവാഴ്ചയിൽ നിന്നും ജാതി അടിസ്ഥാനമാക്കിയുള്ള ഭരണത്തിൽ നിന്നും ഉത്തർപ്രദേശിനെ ബിജെപി മോചിപ്പിച്ചു. യുപിയെ മാറ്റിനിർത്തിക്കൊണ്ട് ഇന്ത്യയ്‌ക്ക് മുന്നേറാനാകില്ല. 20 കോടി ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇന്ത്യയുടെ ഭാവി എന്തെന്ന് തീരുമാനിക്കുന്നത് പോലും യുപി ആണെന്നും അമിത് ഷാ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ എത്തിയ അമിത് ഷാ വൃന്ദാവൻ നഗരത്തിലെ ബാൻകെ ബിഹാരി ക്ഷേത്രത്തിൽ ദർശനം നടത്തി.
403 സീറ്റുകളിലേക്കായി നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്പ ബിജെപിക്ക് നിർണായകമാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 നാണ് ആരംഭിക്കുക. ഇത് മാർച്ച് 3 വരെ തുടരും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
Comments