ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനങ്ങൾ ആരംഭിക്കുക. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന സാമ്പത്തിക സർവേ ഇന്നും പൊതുബജറ്റ് നാളേയും അവതരിപ്പിക്കും.
രണ്ട് ഘട്ടമായാണ് ഇക്കുറി കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫ്രബ്രുവരി 11 വരെ നീണ്ടു നിൽക്കും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയും ബജറ്റിന്റെ പൊതുചർച്ച നടത്തിയും ഫെബ്രുവരി 11 ന് ഒന്നാംഘട്ടം പിരിയും.
സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാർച്ച് 14 ന് ആരംഭിച്ച് ഏപ്രിൽ എട്ടിന് അവസാനിക്കും. നികുതി നിർദേശങ്ങളും മറ്റുമടങ്ങിയ ധനകാര്യ ബിൽ രണ്ടാംഘട്ടത്തിലാണ് പാസാക്കുക. കൊറോണ മൂലം ഇരു സഭകളും വെവ്വേറെ സമയങ്ങളിലും അംഗങ്ങളെ പലയിടങ്ങളിൽ ഇരുത്തിയുമാണ് സമ്മേളിക്കുക. ബുധനാഴ്ച മുതൽ രാജ്യസഭ രാവിലെ ഒമ്പതുമുതൽ മൂന്നുവരെയും ലോക്‌സഭ വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയും ചേരും. അംഗങ്ങൾ ഇരുസഭകളുടെയും ചേംബറുകളിലും ഗാലറികളിലും ഇരിക്കും.
2022-23 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കടലാസ് രഹിത രൂപത്തിൽ അവതരിപ്പിക്കും. ഇത് നിർമ്മലാ സീതാരാമന്റെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണ്. 2021-22 ലെ യൂണിയൻ ബജറ്റും കടലാസ് രഹിതമായിരുന്നു. പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി ‘യൂണിയൻ ബജറ്റ് മൊബൈൽ ആപ്പും’ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
Comments