ലക്‌നൗ : ഇഡി മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗ് ബിജെപിയിൽ. 24 വർഷത്തെ സേവനത്തിന് ശേഷം സ്വമേധയാ വിരമിക്കുകയാണെന്നും രാഷ്‌ട്രീയത്തിലേക്ക് കടക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഉത്തർപ്രദേശിലെ സരോജിനി നഗറിൽ നിന്നും പാർട്ടി ഇത്തവണ മത്സരിപ്പിക്കുന്നത് രാജേശ്വർ സിംഗിനെയാണ്.
കോൺഗ്രസ് നേതാവ് ചിദംബരവും, കാർത്തി ചിദംബരവും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉൾപ്പെടെ അന്വേഷിച്ചത് രാജേശ്വർ സിംഗിന്റെ നേതൃത്വത്തിലാണ്. യുപിഎ സർക്കാരിന്റെ എല്ലാ അഴിമതിക്കേസുകളും അന്വേഷിച്ച സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2 ജി സ്പെക്ട്രം കേസ്, കോമൺവെൽത്ത് ഗെയിംസ് അഴിമതി, കൽക്കരി ഖനി അഴിമതി എന്നിവയും ഇതിൽ ഉൾപ്പെടും. ഈ കേസുകളിൽ എല്ലാത്തിലും കോൺഗ്രസിന്റെയോ സഖ്യകക്ഷികളുടെയോ പങ്കും പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. ഏറെ കാലമായി രാജേശ്വർ സിംഗ് ബിജെപിയിൽ എത്തുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, യോഗി ആദിത്യനാഥ് എന്നിവർ ഇന്ത്യയെ ഒരു ലോക ശക്തിയാക്കാനാണ് പ്രയത്നിക്കുന്നതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു്. ഈ ദൗത്യത്തിൽ താനും പങ്കാളിയാകുകയും രാഷ്‌ട്രനിർമ്മാണ പ്രക്രിയയ്‌ക്ക് പൂർണ പിന്തുണ നൽകുകയും ചെയ്യും. അവസാന ശ്വാസം വരെ പൊതുസേവനത്തിന്റെ പാതയിൽ തുടരുമെന്നും രാജേശ്വർ സിംഗ് പറഞ്ഞു.
യുപിയിൽ ബിജെപിയുടെ ശക്തി അടിക്കടി വർദ്ധിക്കുന്നത് പ്രതിപക്ഷ പാർട്ടകളുടെ അടിത്തറ ഇളക്കുകയാണ്. സമാജ് വാദി പാർട്ടിയുടെ കള്ളപ്പണം ഇടപാടുകൾ കണ്ടെത്തിയതും കോൺഗ്രസിലെ കൊഴിഞ്ഞുപോക്കും ഇരു പാർട്ടികൾക്കും വൻ തിരിച്ചടിയായിരിക്കുകയാണ്.
Comments