ലക്‌നൗ: ഉത്തർപ്രദേശിലെ പ്രചാരണ സ്ഥലത്തേക്ക് എത്താൻ കാലാവസ്ഥ തടസ്സമായത് പ്രചാരണത്തെ ബാധിക്കാതിരിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ലഖിംപൂർ ഖേരി മേഖലയിൽ ഇന്ന് പ്രചാരണത്തിനായി എത്തേണ്ടിയിരുന്ന സമയത്താണ് കാലാവസ്ഥ പ്രശ്‌നം കാരണം യാത്ര മുടങ്ങിയത്. എന്നാൽ വേദിയിൽ രാജ്‌നാഥ് സിംഗ് ശബ്ദസാന്നിദ്ധ്യ മായി നിറഞ്ഞത് ജനങ്ങളെ ആവേശഭരിതരാക്കി. ഫോണിലൂടെയാണ് രാജ്‌നാഥ് സിംഗ് ജനങ്ങളെ അഭിസംബോധന ചെയ്തത്.
ബറേലിയിൽ രാവിലെ 11 മണിക്ക് എത്തിച്ചേർന്ന രാജ്‌നാഥ് സിംഹിന് ലഖിംപൂർ ഖേരി യിലേക്കും പിലിഭിത്തിലേക്കുമാണ് യാത്രചെയ്യേണ്ടിയിരുന്നത്. കടുത്ത മൂടൽ മഞ്ഞുകാരണം രണ്ടിടത്തും ഇറങ്ങാൻ സാധിക്കില്ലെന്ന് കണ്ട് വ്യോമസേനാ ഹെലികോപ്റ്റർ മടങ്ങുക യാണുണ്ടായത്. ലഖിംപൂർ യാത്ര മാറ്റിവെച്ച രാജ്‌നാഥ് സിംഗ് പക്ഷെ റോഡ് മാർഗ്ഗം പിലിഭിത്തിലെത്തുമെന്നും ബി.ജെ.പി സംസ്ഥാന ഘടകം അറിയിച്ചു.
ഉത്തർപ്രദേശ് തെരഞ്ഞടുപ്പിന്റെ നാലാംഘട്ടത്തിൽ ഈ മാസം 23നാണ് ലഖിംപൂർ ഖേരിയിൽ വോട്ടെടുപ്പ് നടക്കുന്നത്. നാളെയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പരമാവധി ആയിരം പേർക്കും ഗൃഹ സമ്പർക്ക പരിപാടിക്ക് 20 പേർക്കുമാണ് ഒരുമിച്ച് കൂടാൻ അനുമതിയുള്ളത്. അതേ സമയം റോഡ് ഷോകൾക്കും വാഹന റാലികൾക്കും അഞ്ചുസംസ്ഥാനങ്ങളിലും ഈ മാസം 11 വരെ അനുമതിയില്ല.
Comments