തിരുവനന്തപുരം:ലോകയുക്തയുടെ അനുകൂല വിധി വന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും മാദ്ധ്യമങ്ങളെയും രൂക്ഷമായി വിമർശിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കാള പെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുത്ത് ഓടുന്ന രീതി പ്രതിപക്ഷത്തിനും മാദ്ധ്യമങ്ങൾക്കും ഉണ്ടെന്ന് മന്ത്രി ആരോപിച്ചു. കാര്യങ്ങൾ അവധാനതയോടെയും പഠിച്ചും അവതരിപ്പിക്കാനുള്ള ഉത്തരവാദിത്വം ഉള്ളവരാണ് മാദ്ധ്യമങ്ങളും പ്രതിപക്ഷവുമെന്ന് മന്ത്രി പറഞ്ഞു.
ദീർഘമായ കാലയളവ് കേരളത്തിലെ രാഷ്‌ട്രീയ മേഖലയിൽ നിറഞ്ഞുനിന്നിരുന്ന ഒരാളാണ് രമേശ് ചെന്നിത്തല. എന്നാൽ ഇപ്പോൾ നേതൃസ്ഥാനത്ത് നിന്ന് മാറി. അതിന്റെ ഭാഗമായുണ്ടായ എന്തെങ്കിലും ഇച്ഛാഭംഗം കൊണ്ടാണോ ഈ തരത്തിൽ കണ്ണൂർ വിസി വിഷയം പെരുപ്പിച്ച് അതിന്റെ പിറകെ പോയതെന്ന് അറിയില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ചെന്നിത്തലയെ പോലെയുള്ള ഒരാൾക്ക് കാര്യങ്ങൾ പഠിക്കാതെയും ഗ്രഹിക്കാതെയുമുള്ള പ്രസ്താവനകൾ നടത്തുന്ന രീതി ചേരുന്നതല്ല. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രവും സമൂനവുമായ മാറ്റം ഉണ്ടാക്കമമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട് അത് നിർവഹിക്കുകയാണ് തന്റെ ചുമതലയെന്ന് മന്ത്രി പറഞ്ഞു.
പ്രതിപക്ഷവും മാദ്ധ്യമങ്ങളും തന്റെ ജോലി നിർവഹിക്കാൻ അനുവദിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അടുത്തകാലത്തായി രമേശ് ചെന്നിത്തല ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളോട് വലിയ അസഹിഷ്ണുത കാണിക്കുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും ജനഹൃദയങ്ങളിൽ ചെന്നിത്തല ഉണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. രാഷ്‌ട്രീയ പാരമ്പര്യമുള്ളവർ വിവാദങ്ങൾ സൃഷ്ടിക്കാനല്ല പരിശ്രമിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. വക്രീകരണവും തമസ്‌ക്കരണവുമല്ല മാദ്ധ്യമങ്ങൾ കാണിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറുടെ പുനർനിയമത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ലോകായുക്ത തള്ളിയിരുന്നു.ഇതിന് പിന്നാലെയാണ് മന്ത്രി മാദ്ധ്യമങ്ങളെ കണ്ടത്.
Comments