ലക്‌നൗ: ഉത്തർപ്രദേശിലെ ബിജെപി ഇതര മുൻസർക്കാറുകൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻ ബിജെപി ഇതര ഭരണകൂടം ക്രമസമാധാനപാലനത്തിൽ പരാജയപ്പെട്ടിരുന്നു. ഈ തകർച്ചയെ തുടർന്ന് ചില ജില്ലകളിൽ നിന്നും ആളുകൾ പലായം ചെയ്തു. ഇവയെല്ലാം മുൻ ബിജെപി ഇതര സർക്കാരിന്റെ ഭരണത്തകർച്ചയെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് യോഗി തുറന്നടിച്ചു. ഗോരഖ്പൂരിൽ പഞ്ചാബി സമ്മാൻ സമ്മേളനത്തെ അഭിസംബോധന അഭിസംബോധ ചെയ്യുകയായിരുന്നു യോഗി.
‘പടിഞ്ഞാറൻ ഉത്തർപ്രദേശിൽ അരാജകത്വമുണ്ടായിരുന്നു. വ്യാപാരികൾ ഉൾപ്പെടെ പലായനം ചെയ്യാൻ നിർബന്ധിതരായി. കലാപങ്ങൾ സ്ഥിരം കാഴ്ചയായി. ഈ പ്രതിസന്ധിഘട്ടത്തിലും മുൻ ബിജെപി ഇതര സർക്കാരുകൾ അവരെ കുറിച്ച് മാത്രം ചിന്തിച്ചു. സമൂഹത്തെ അവർ മറന്നു. എന്നാൽ ബിജിപി അധികാരത്തിൽ എത്തിയതിന് ശേഷം ഉത്തർപ്രദേശിന്റെ നല്ലകാലം ആരംഭിച്ചു. സംസ്ഥാനത്ത് ഇപ്പോൾ കുടിയേറ്റം അവസാനിച്ചു. അമ്മമാരും പെൺമക്കളും സുരക്ഷിതരാണ്’ യോഗി പറഞ്ഞു.
ബിജെപി സർക്കാരിന്റെ അഞ്ച് വർഷത്തെ മികവുറ്റ ഭരണം, ഉത്തർപ്രദേശിനെ കുറിച്ച് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു. അഞ്ച് വർഷകൊണ്ട് സംസ്ഥാനം വികസനം എന്താണെന്ന് അനുഭവിച്ചറിഞ്ഞു. ഉത്തർപ്രദേശിലെ യുവാക്കളെ പ്രോത്സാഹിപ്പിച്ച് അവരെ മുൻനിരയിലേയ്‌ക്ക് നയിക്കാൻ ബിജെപി സർക്കാരിന് സാധിച്ചു. 2017ന് മുൻപ് സംസ്ഥാനത്തെ ജനങ്ങൾ ഗുണ്ടകളെ പേടിച്ചാണ് സ്വന്തം മണ്ണ് വിട്ട് പോയത്. എന്നാൽ ബിജെപി വന്നതോടെ ഭരണകൂടത്തെ ഭയന്ന് ഗുണ്ടാ നേതാക്കൾ നാട് വിടാൻ തുടങ്ങിയെന്നും യോഗി കൂട്ടിച്ചേർത്തു.
403 സീറ്റുകളിലേക്കായി നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് നിർണായകമാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 10നാണ് ആരംഭിക്കുക. മാർച്ച് 3 നാണ് അവസാന ഘട്ടം. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
Comments