ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥിത്വ നടപടികളുടെ ഭാഗമായി സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരാഖ്പൂർ അർബൻ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് യോഗി ആദിത്യനാഥ് മത്സരിക്കുന്നത്. തനിക്ക്് 1.54 കോടി രൂപയുടെ സ്വത്തുണ്ടെന്ന് യോഗി ആദിത്യനാഥ് നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്തുന്നു. ഇന്നലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പമെത്തി അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ബാങ്ക് ബാലൻസും ഭൂസ്വത്തുക്കളും മറ്റ് ആസ്തികളും ഉൾപ്പെടെ മൊത്തം 1,54,94,054 രൂപയുടെ ആസ്തി തനിക്കുണ്ടെന്ന് യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ സത്യവാങ്മൂലത്തിൽ പറയുന്നു. ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള നിക്ഷേപവും കൈയ്യിലുള്ള പണവും ചേർത്തുള്ളതാണ് ഈ തുക. ഇതിന് പുറമെ 12,000 രൂപയുടെ സാംസങ് മൊബൈൽ ഫോണും ഒരുലക്ഷം രൂപയുടെ റിവോൾവറും 80,000 രൂപയുടെ റൈഫിളും തന്റെ പക്കലുണ്ടെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
തനിക്കെതിരെ ക്രിമിനൽ കേസുകളൊന്നും തന്നെ ഇല്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. 20 ഗ്രാമിന്റെ ഒരു സ്വർണ്ണ കമ്മൽ, ഒരു സ്വർണ്ണ ചെയിൻ, പത്ത് ഗ്രാം ഭാരമുള്ള സ്വർണ്ണമാലയും രുദ്രാക്ഷവും തനിക്കുണ്ടെന്ന് യോഗി സത്യവാങ്മൂലത്തിൽ അറിയിച്ചു. കൃഷിഭൂമിയോ അല്ലാത്തതോ ആയ ഭൂമി ഇല്ലെന്നും ബാധ്യതകളില്ലെന്നും സ്വന്തം പേരിൽ വാഹനം ഇല്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കുന്നു.
നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം യോഗി ആദിത്യനാഥ് മീററ്റിലെ വോട്ടർമാരെ അഭിസംബോധന ചെയ്തു. വെർച്ച്വലായി സംഘടിപ്പിച്ച ജൻ ചൗപൽ എന്ന പരിപാടിയിലൂടെയായിരുന്നു യോഗിയുടെ അഭിസംബോധന. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഫെബ്രുവരി പത്തിന് ബിജെപി പ്രകടന പത്രിക പുറത്തിറക്കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
ഫെബ്രുവരി പത്തിനാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടമായി ഫെബ്രുവരി 10,14,20,23,27 മാർച്ച് 3,7 തീയതികളിലാണ് വോട്ടെടുപ്പ്. ആദ്യമായാണ് ഗോരഖ്പൂരിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് മത്സരിക്കുന്നത്. മാർച്ച് മൂന്നിനാണ് ആറാം ഘട്ട തെരഞ്ഞെടുപ്പിൽ ഗോരഖ്പൂരിൽ വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
Comments