ബംഗളൂരു: ഹിജാബ് വിവാദത്തെ തുടർന്ന് കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മൂന്ന് ദിവസത്തേയ്‌ക്ക് സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളും കോളേജും അടച്ചിടാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും സമാധാനവും ഐക്യവും നിലനിർത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
I appeal to all the students, teachers and management of schools and colleges as well as people of karnataka to maintain peace and harmony. I have ordered closure of all high schools and colleges for next three days. All concerned are requested to cooperate.
— Basavaraj S Bommai (@BSBommai) February 8, 2022
വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹിജാബ് വിലക്കിയതിനെതിരെ ഉഡുപ്പി കോളേജിലെ അഞ്ച് വിദ്യാർത്ഥികൾ ചേർന്നാണ് ഹർജി നൽകിയിരിക്കുന്നത്. ഇവർ കോളേജിൽ ഹിജാബ് ധരിച്ചെത്തിയത് അധികൃതർ വിലക്കിയിരുന്നു. സംഘർഷങ്ങൾ ഒഴിവാക്കണമെന്നും സമാധാനം കാത്ത് സൂക്ഷിക്കണമെന്നും ഹൈക്കോടതി കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകളും കോളേജുകളും മതം ആചരിക്കാനുള്ള സ്ഥലങ്ങളല്ല, വിദ്യാഭ്യാസം നേടാനുള്ള സ്ഥലങ്ങളാണെന്നും അതിനാൽ ഇത്തരം ആവശ്യങ്ങൾ ഒഴിവാക്കണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിച്ച് എത്തുന്നത് വിലക്കിയതോടെയാണ് വിവാദം ഉടലെടുത്തത്. തുടർന്ന് ഒരുവിഭാഗം ഹിജാബ് ധരിച്ചെത്തിയപ്പോൾ മറ്റൊരു വിഭാഗം കാവി ഷോളും തലപ്പാവും ധരിച്ച് എത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിലക്കി കർണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. വിദ്യാലയങ്ങളിലെ സമത്വത്തിന് കോട്ടമുണ്ടാക്കുന്ന വസ്ത്രധാരണം അനുവദിക്കില്ലെന്നുമാണ് ഉത്തരവിൽ പറയുന്നത്.
സർക്കാർ ഉത്തരവിന് പിന്നാലെ ഹിജാബ് വിവാദം കർണാടകയിലെ വിവിധ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും ഒരുവിഭാഗം വിദ്യാർത്ഥികൾ വ്യാപിപ്പിച്ചു. സ്വാർത്ഥ താത്പര്യങ്ങൾ മുന്നിൽക്കണ്ട് മനഃപ്പൂർവ്വം വിദ്യാർത്ഥികൾ കോളേജിൽ ഹിജാബ് ധരിച്ചെത്തുകയായിരുന്നു. ഇത് സംഘർഷാവസ്ഥ കൂട്ടുകയും കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കർണാടക സർക്കാർ അവധി പ്രഖ്യാപിച്ചത്.
Comments