കാഠ്മണ്ഡു: നേപ്പാൾ – ചൈന അതിർത്തി പ്രദേശമായ ഹംലയിലാണ് ചൈന അതിക്രമിച്ചു കയറിയതായി റിപ്പോർട്ടുള്ളത്, ഇരുരാജ്യങ്ങളും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ചൈന നേപ്പാളിലേക്ക് കടന്നു കയറുന്നുവെന്ന് നേപ്പാൾ ആരോപിക്കുന്നു. ആദ്യമായാണ് നേപ്പാളിൽ ചൈനയുടെ ഇടപെടൽ സംബന്ധിച്ച് ഔദ്യോഗിക അവകാശവാദം ഉയരുന്നത്.
അതെ സമയംകാഠ്മണ്ഡുവിലെ ചൈന എംബസി ഒരുതരത്തിലുമുള്ളകയ്യേറ്റമുണ്ടായിട്ടില്ലെന്ന് പ്രതികരിച്ചു. അയൽരാജ്യങ്ങളുമായുള്ള അതിർത്തി പ്രശ്നങ്ങൾ നയതന്ത്രപരമായി നേരിടുമെന്ന് നേപ്പാൾ കമ്മ്യൂണിക്കേഷൻസ് മന്ത്രി ഗ്യാനേന്ദ്ര ബഹാദൂർ കർക്കി പറഞ്ഞു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ നേപ്പാളിന് ചൈനയുമായുള്ള ബന്ധത്തിൽ അസ്വാരസ്യം ഉണ്ടാവാൻ സാധ്യതയുണ്ട്.
ചൈനയുടെ കടന്നുകയറ്റത്തിന് ഇനിയും സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ഹംലയിലേക്ക് ഒരു ടാസ്ക്ഫോഴ്സിനെ അയക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചു. അതിർത്തിയിൽ നേപ്പാളിന്റെ ഭാഗത്ത് ചൈന നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തിയതായി വിവരമുണ്ട്. ചൈനീസ് സുരക്ഷാ സേന നേപ്പാൾ അതിർത്തിയിലെ ലാലുങ്ജോംഗിൽ മതപരമായ പ്രവർത്തനങ്ങൾ നിയന്ത്രിച്ചതായി നേപ്പാൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും പുണ്യസ്ഥലമായ കൈലാഷ് പർവതത്തിന്റെ സാമീപ്യം കാരണം ലാലുങ്ങ് ജോങ്ങ് പരമ്പരാഗതമായി തീർത്ഥാടകരെ ആകർഷിക്കുന്ന കേന്ദ്രമാണ്. കൂടാതെ ചൈന, അതിർത്തിയിൽ വേലി കെട്ടിയതായും അതിർത്തിയുടെ നേപ്പാൾ ഭാഗത്ത് കനാലും റോഡും നിർമ്മിക്കാൻ ശ്രമിക്കുന്നതായും സംഘം കണ്ടെത്തി. സുരക്ഷ ഉറപ്പാക്കാൻ നേപ്പാൾ സുരക്ഷാ സേനയെ പ്രദേശത്ത് നിലയുറപ്പിക്കാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
അതെ സമയം അതിർത്തി പ്രശ്നങ്ങൾ സുരക്ഷാ സേനയോട് പങ്കുവയ്ക്കാൻ ഗ്രാമീണർ തയ്യാറാവുന്നില്ല. ഗ്രാമീണർ ചൈനയിലെ വിപണിയെ പലപ്പോഴുംആശ്രയിക്കുന്നതാണ് കാരണം.അതെ സമയം ചൈന കയ്യേറ്റം നിഷേധിക്കുകയാണ്.ബെയ്ജിംഗുമായുള്ള അതിർത്തി പ്രശ്നം നേപ്പാൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.
Comments