ന്യൂഡൽഹി: കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ ആശംസ അറിയിച്ച ഹ്യൂണ്ടായി, കെഎഫ്‌സി തുടങ്ങിയ ബ്രാൻഡുകൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ മാപ്പ് പറഞ്ഞാണ് ഇവർ തലയൂരിയത്. ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കിൽ രാജ്യം വിടണമെന്നാണ് ഇത്തരക്കാർക്കെതിരെ ജനങ്ങൾ എടുത്ത നിലപാട്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡൊമിനോസും മാരുതി സുസുക്കിയും അടക്കമുള്ള ബ്രാൻഡുകൾ.
2020ൽ പങ്കുവെയ്‌ക്കുകയും പുലിവാല് പിടിക്കുകയും ചെയ്ത പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ഡൊമിനോസ് എത്തിയത്. ഡൊമിനോസിന്റെ കശ്മീർ ഐക്യദാഢ്യ ദിനത്തിൽ ആശംസ അറിയിച്ചെത്തിയ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പിന്നാലെ ഡൊമിനോസിനെതിരേയും സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു.
boycott ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ വരാൻ തുടങ്ങിയതിന് പിന്നാലെയാണ് ഡൊമിനോസിന്റെ വിശദീകരണം. ‘കഴിഞ്ഞ 25 വർഷമായി ഞങ്ങളുടെ വീട് എന്ന് വിളിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ പൈതൃകം എന്നെന്നേക്കുമായി സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കൂടെ ഉത്തരവാദിത്വമാണ്. രാജ്യം വാഗ്ദാനം ചെയ്യുന്ന എല്ലാത്തിനേയും ഞങ്ങൾ ബഹുമാനിക്കുന്നു.’ എന്ന് ഡൊമിനോസ് പ്രതികരിച്ചു. കശ്മീരിനായി നിലകൊള്ളണമെന്നാണ് ഡൊമിനോസ് 2020 ഫെബ്രുവരിയിൽ കുറിച്ചത്.
This is the country we have called our home for the last 25 years, and we stand here to protect its legacy forever. We respect and honour everything the country has to offer. pic.twitter.com/8II6XuLxb0
— dominos_india (@dominos_india) February 8, 2022
സംഭവത്തിൽ മാരുതി സുസുക്കി, കിയ മോട്ടോഴ്സ്, പിസ ഹട്ട് തുടങ്ങിയ കമ്പനികളും നിലപാട് അറിയിച്ച് എത്തി. ‘സുസുക്കി മോട്ടോർകോർപ്പിന് ലോകമെമ്പാടുമുള്ള വിശ്വാസ്യതയുണ്ട്. അതിന് കോട്ടം സംഭവിക്കുന്ന ഒന്നും തന്നെ കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. ധാർമികമായ ഉത്തരവാദിത്തം മനസ്സിലാക്കി, സുസ്ഥിര വികസനം എന്ന ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു’ എന്നാണ് മാരുതി സുസുക്കി കുറിച്ചത്.
Message from Suzuki Motor Corporation pic.twitter.com/q2xhUoyCP6
— Maruti Suzuki (@Maruti_Corp) February 8, 2022
കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ ആശംസ അറിയിച്ച കെഎഫ്‌സിയ്‌ക്കും ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായിയും വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. ഹ്യൂണ്ടായി വിഷയത്തിൽ കേന്ദ്രസർക്കാരും ഇടപെട്ടിരുന്നു. സംഭവത്തിൽ കേന്ദ്രവിദേശകാര്യ മന്ത്രാലയം നേരിട്ട് ഇടപെടുകയായിരുന്നു. ഇന്ത്യയിലെ ദക്ഷിണ കൊറിയൻ അംബാസിഡറെ നേരിട്ട് വിളിച്ച് താക്കീത് നൽകുകയാണ് ചെയ്തത്.
Comments